ലിംഗനിർണയ റാക്കറ്റ് തലസ്ഥാനമായി ഹരിയാന; 58 ശതമാനം കേസും സംസ്ഥാത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലിംഗനിർണയ കേസുകളിൽ 58 ശതമാനവും ഹരിയാനയിലെന്ന് റിപ്പോർട്ട്. 2023 നും 2025 നും ഇടയിൽ രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത 184 കേസുകളിൽ 106 (57.6 ശതമാനം) കേസുകളും ഹരിയാനയിൽ നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 83 ലിംഗനിർണ്ണയ കേസുകളിൽ 64 എണ്ണവും ഹരിയാനയിലാണ്. സംസ്ഥാനത്ത് ഏകദേശം ഓരോ ആറു ദിവസത്തിലും ഒരു ലിംഗനിർണ്ണയ കേസ് പിടിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാരാണ് വിവരം പുറത്തുവിട്ടത്. 2023-25 കാലയളവിൽ 28 കേസുകളുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തും 11 കേസുകളുമായി രാജസ്ഥാൻ തൊട്ടുപിന്നിലുമുണ്ട്.
ഈ വർഷവും ഹരിയാനയിൽ ലിംഗനിർണ്ണയ പരിശോധനകൾക്കെതിരെ നിരവധി റെയ്ഡുകൾ നടന്നിട്ടുണ്ട്. ജൂലൈ 16-ന് സിർസയിലെ ദബ്‌വാലിയിൽ വെച്ച് രാജസ്ഥാൻ പോലീസ് സംഘം ഒരു ഇടനിലക്കാരനെ അറസ്റ്റ് ചെയ്യുകയും ലിംഗനിർണ്ണയ പരിശോധന നടത്തിയ സ്വകാര്യ ആശുപത്രിയിൽ റെയ്ഡ് നടത്തുകയും ചെയ്തു. ആറു മാസമായി പോലീസ് സംഘം ഈ റാക്കറ്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. രാജസ്ഥാനിലെ ഹനുമാൻഗഢ്, ശ്രീഗംഗാനഗർ, ബിക്കാനീർ ജില്ലകളിൽ നിന്നുള്ള ഗർഭിണികളെ പരിശോധനയ്ക്കായി ദബ്‌വാലിയിലേക്ക് കൊണ്ടുവന്നിരുന്നതായും ആരോപണമുണ്ട്.
ജൂലൈ 5-ന് കർണാലിലെ ഇന്ദ്രിയിൽ ലിംഗനിർണ്ണയ പരിശോധന നടത്തുന്നതിനിടെ ഡോക്ടറെ കയ്യോടെ പിടികൂടിയിരുന്നു. മേയ് 27-ന് ആരോഗ്യവകുപ്പ് സംഘം ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള ഒരു വീട്ടിൽ റെയ്ഡ് നടത്തുകയും ലിംഗനിർണ്ണയ പരിശോധനയിൽ ഉൾപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെനിന്ന് ഒരു പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ പിടിച്ചെടുത്തിരുന്നു.
ഹരിയാന സർക്കാരിന്റെ കണക്കനുസരിച്ച്, 2024 ജനുവരി മുതൽ 2026 മാർച്ച് വരെ സംസ്ഥാനം 84 റെയ്ഡുകൾ നടത്തി. ഇതിൽ 37 എണ്ണം യു.പിയിലായിരുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022 മുതൽ 2024 വരെ ഹരിയാനയിൽ 19 പെൺഭ്രൂണഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും മോശം അവസ്ഥയിലുള്ള നാലാമത്തെ സംസ്ഥാനമാണിത്. 41 കേസുകളുമായി ഛത്തീസ്ഗഢാണ് ഏറ്റവും ഉയർന്ന സ്ഥാനത്ത്. മധ്യപ്രദേശ് (31), മഹാരാഷ്ട്ര (28) എന്നിവ തൊട്ടുപിന്നിലുണ്ട്. ഇതേ കാലയളവിൽ പഞ്ചാബിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഹിമാചൽ പ്രദേശിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ 'സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം- സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2024' അനുസരിച്ച് ഹരിയാനയിലെ ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം 891 (1,000 പുരുഷന്മാർക്ക് സ്ത്രീകളുടെ എണ്ണം) ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നാലാമത്തെ നിരക്കാണിത്. 870 നിരക്കോടെ ഉത്തരാഖണ്ഡ് ഏറ്റവും കുറഞ്ഞ സ്ഥാനത്ത് നിൽക്കുമ്പോൾ ഡൽഹിയും (874) മധ്യപ്രദേശും (885) തൊട്ടുപിന്നാലെയുണ്ട്. ഹരിയാന സർക്കാരിന്റെ സ്വന്തം കണക്കുകൾ പ്രകാരം, 2025-ൽ 923 ആയിരുന്ന ഈ അനുപാതം 2026-ലെ ആദ്യ ആറു മാസങ്ങളിൽ (ജൂൺ 30 വരെ) 900 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

