മൂന്ന് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് യൂസുഫ് നാട്ടിലേക്ക്
text_fieldsയൂസുഫ് അരൂരിന്ന് ഐ.സി.എഫ് അബൂദബി റീജ്യന്‍ നല്‍കിയ യാത്രയയപ്പ്
അബൂദബി: 33 വര്‍ഷം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടില്‍ കുടുംബത്തിനൊപ്പം സ്ഥിരതാമസത്തിനൊരുങ്ങുകയാണ് കുറ്റ്യാടി ചേരാപുരം - പുത്തലത്ത് സ്വദേശി യൂസുഫ് അരൂര്‍. 1993ല്‍ ബഹ്‌റൈനിലാണ് യൂസുഫ് അരൂര്‍ പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. ആറ് വര്‍ഷം ഡ്രൈവറായി ജോലി ചെയ്ത അദ്ദേഹം രണ്ടായിരത്തില്‍ യു.എ.ഇയിലേക്ക് ചേക്കേറി. ഇമാറാത്തി പൗരന്‍റെ വീട്ടില്‍ ഒന്നരപതിറ്റാണ്ട് ജോലി ചെയ്ത യൂസുഫ് പിന്നീട് കമ്പനിയിലേക്ക് ജോലി മാറി.
26 വര്‍ഷക്കാലം യു.എ.ഇയിലെ വിവിധ മേഖലകളിലില്‍ ജോലി ചെയ്ത ശേഷമാണ് 60 പിന്നിട്ട ഇദ്ദേഹം പ്രവാസത്തോട് വിടപറയാൻ ഒരുങ്ങുന്നത്. വടകര, അരൂരിലെ പൗരപ്രധാനിയായിരുന്ന പടയന്‍ പോക്കര്‍-പാത്തു ദമ്പതികളുടെ മകനാണ്. കുറ്റ്യാടി ചേരാപുരം പുത്തലത്താണ് ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന യൂസുഫിന്‍റെ കുടുംബം കഴിയുന്നത്.
ഐ.സി.എഫ് ഖലീഫ സിറ്റി ഡിവിഷന്‍ ഭാരവാഹിയായ യൂസുഫ് സാമൂഹിക സേവന രംഗത്തും സജീവമാണ്. കുറ്റ്യാടി സിറാജുല്‍ ഹുദാ, ഹിദായ പാലായി, മര്‍ക്കസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നു. ഗള്‍ഫില്‍ എത്തിയശേഷം നിരവധിതവണ ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതും വിവിധ നാട്ടുകാരുമായിട്ടുള്ള ബന്ധങ്ങളുമെല്ലാം പ്രവാസ ജീവിതത്തിലെ സന്തോഷങ്ങളാണെന്ന് യൂസുഫ് പറയുന്നു. നാട്ടില്‍ വെളിച്ചെണ്ണ കമ്പനി തുടങ്ങി അതുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
യൂസുഫ് അരൂരിന് ഐ.സി.എഫ് അബൂദബി റീജ്യയന്‍, ഖലീഫ സിറ്റി ഡിവിഷനും യാത്രയപ്പ് നല്‍കി. പരിപാടിയില്‍ ഹംസ അഹ്‌സനി, സിദ്ദീഖ് അന്‍വരി, പി.വി അബൂബക്കര്‍ മുസ്ലിയാര്, ഹക്കീം വിളകൈ, ഇബ്രാഹിം വൈലത്തൂര്‍, ജബ്ബാര്‍ അമാനി, അബ്ദുസ്സലാം ഇര്‍ഫാനി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

