കുരുക്കിൽപെടാതെ ഇനി റോഡിലൂടെ കുതിക്കാം: ദുബൈ ഖാലിദ് ബിൻ അൽവലീദ് സ്ട്രീറ്റിലെ പ്രത്യേക ലൈൻ ഇന്ന് തുറക്കും
text_fieldsദുബൈ: ഗതാഗതക്കുരക്ക് തീർക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്താൻ ദുബൈയിൽ തയാറാക്കിയ പ്രത്യേക ബസ്, ടാക്സി ലൈൻ ഇന്ന് ഗതാഗതത്തിന് തുറക്കും. നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ ദുബൈ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലാണ് ബസുകൾക്കും ടാക്സികൾക്കുമായി പ്രത്യേക ലൈൻ തയാറാക്കിയത്.
ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്-അൽ മിന സ്ട്രീറ്റ് ഇൻറർസെക്ഷനിൽനിന്ന് സാബീൽ സ്ട്രീറ്റിന് തൊട്ടുമുമ്പുവരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ ലൈനാണ് മൂന്നാംഘട്ട വികസന ഭാഗമായി നീട്ടിയത്. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ 'ഡെഡിക്കേറ്റഡ് ബസ്, ടാക്സി ലെയ്ൻസ് പ്രോജക്ടിെൻറ' പുതിയ ഘട്ടമാണ് പൂർത്തീകരിച്ചതെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
പ്രത്യേക പാത ചുവന്ന നിറത്താലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കാൽനട പാതകളുടെ നിർമാണം, ബസ്-ടാക്സി യാത്രക്കാർക്ക് എയർകണ്ടീഷൻഡ് ഷെൽട്ടറുകൾ, തെരുവുവിളക്കുകൾ, റോഡരികിലെ പാർക്കിങ്, ലാൻഡ്സ്കേപ്പിങ് എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. ഇതോടെ ബസ്, ടാക്സി പാതകളുടെ ദൈർഘ്യം 11.6 കിലോമീറ്ററായി ഉയരും.
പൊതുഗതാഗത മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കാൻ പൊതുജനങ്ങളെ ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമായാണ് സമർപ്പിത ബസ്, ടാക്സി പാതകൾ നിർമിച്ചത്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി മെട്രോപോളിറ്റൻ നഗരങ്ങളിൽ ഇത്തരം പാതകൾ പതിവാണെന്ന് ദുബൈ ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ഗതാഗതരംഗത്ത് കൃത്യതയുടെ തോത് വർധിപ്പിക്കുക, പൊതുഗതാഗതം ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക, ടാക്സി വിളിച്ചാൽ എത്തിച്ചേരുന്നതിനുള്ള വേഗം മെച്ചപ്പെടുത്തുക, പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനച്ചെലവും മലിനീകരണവും കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇൻറർഗ്രേറ്റഡ് ദുബൈയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ജീവിതനിലവാരം ഉയർത്താനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.