ദുബൈയിൽ ലോകോത്തര സ്പോർട്സ് ഹബുമായി ലാ ലിഗ
text_fieldsദുബൈ: ദുബൈ സ്പോർട്സ് സിറ്റിയിൽ ലോകോത്തര സ്പോർട്സ് ഹബ് സ്ഥാപിച്ച് സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ. യു.എ.ഇയിലെ കായിക താരങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെ സ്ഥാപിച്ച ഹബ് ദുബൈ സ്പോർട്സ് സിറ്റിയിൽ നടന്ന വാർത്തസമ്മേളനത്തിൽ ലോഞ്ച് ചെയ്തു. പ്രധാനമായും ഫുട്ബാളിന് മുൻഗണന നൽകുന്ന ഹബിൽ ക്രിക്കറ്റിനും പരിശീലന സൗകര്യമുണ്ടാകും. മിഡിൽ ഈസ്റ്റിലെ മികച്ച സെൻററായിരിക്കുമിത്.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പരിശീലനം. എല്ലാ പ്രായത്തിലുമുള്ളവർക്ക് അവസരം നൽകും. അക്കാദമി, ഹൈ പെർഫോമൻസ് സെൻറർ, സ്പോർട്സ് സയൻസ് എന്നിവയുണ്ടാവും. അന്താരാഷ്ട്ര, പ്രാദേശിക മത്സരങ്ങൾ നടത്താൻ കഴിയും. താരങ്ങളുടെ കായികക്ഷമത കാത്തുസൂക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സൗകര്യമുണ്ട്. സ്പാർട്സ് സയൻസ് ക്ലിനിക് ഡിസംബറിൽ തുറക്കും.
ചില ദേശീയ ടീമുകളും അന്താരാഷ്ട്ര ക്ലബുകളും ഇവിടെ പരിശീലനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ താരങ്ങൾ ഇവിടെയെത്തും. സ്പാനിഷ് ലീഗിെൻറ പരിശീലന രീതികളാവും ഇവിടെയും പിന്തുടരുക. നിലവിലുള്ള ലാ ലിഗ അക്കാദമിയുടെയും ലാ ലിഗ എച്ച്.പി.സിയുടെയും പ്രവർത്തനം ഇവിടെ തുടരും. ഫുട്ബാൾ ലോകത്തെ ദുബൈയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സഈദ് ഹരെബ് പറഞ്ഞു. ദുബൈ സ്പോർട്സ് സിറ്റി പ്രസിഡൻറ് ഖാലിദ് അൽ സറൂനി, ലാ ലിഗ ഫൗണ്ടേഷൻ പ്രസിഡൻറ് ഫെർണാണ്ടോ സാൻസ്, ലാ ലിഗ അംബാസഡർ ഗയിസ്ക മെൻഡേറ്റ, ഫുട്ബാൾ ഡെവലപ്മെൻറ് പ്രോഗ്രാം സി.ഇ.ഒ ഹുസൈൻ മുറാദ് എന്നിവർ പങ്കെടുത്തു.
അണ്ടർ 14 ലാ ലിഗ ഇൻറർനാഷനൽ കപ്പ് ദുബൈയിൽ
ദുബൈ: അടുത്തവർഷം തുടക്കത്തിൽ ലോകോത്തര ടീമുകൾ പങ്കെടുക്കുന്ന ലാ ലിഗ അണ്ടർ 14 ഇൻറർനാഷനൽ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ദുബൈയിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇയിലെ യുവതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണെമൻറ് സംഘടിപ്പിക്കുന്നതെന്ന് ലാ ലിഗ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ മയ്റ്റെ വെൻചൂറ പറഞ്ഞു. ലാ ലിഗയിലെ മുൻനിര ക്ലബുകളിലെ കുട്ടികളായിരിക്കും പങ്കെടുക്കുക. ഇതോടൊപ്പം ദുബൈ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ക്ലബുകളും ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ടീമുകളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.