ആഗോള സർക്കാർ ഉച്ചകോടി നാളെ മുതൽ
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭരണകർത്താക്കളും ഉന്നത ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കുന്ന ആഗോള സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച തുടക്കം. 15 വരെ ദുബൈ മദീനത്ത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടിയിൽ 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കും. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയം. ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഖാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
ഉച്ചകോടിയുടെ മൂന്നാം ദിവസം യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയുമായി ഇലോൺ മസ്കിന്റെ സംവാദം നടക്കും. എഫ്.വൈ.ഐ സി.ഇ.ഒയും സംഗീതജ്ഞനും നിർമാതാവുമായ വിൽ അയാം, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലഗ്, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡന്റ് മാക്കി സാൽ, പരാഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ്, തുനീസ്യ പ്രധാനമന്ത്രി നജ്ല ബൗദൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻഗോസി ഒകോഞ്ഞോ, കുവൈത്ത് പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ലോക സാമ്പത്തിക ഫോറം എക്സിക്യുട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ്, ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും. ആധുനിക കാലത്ത് സർക്കാർ സ്വീകരിക്കേണ്ട നയങ്ങളും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വെല്ലുവിളികളുമെല്ലാം ചർച്ച ചെയ്യപ്പെടും. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ ചർച്ചകളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

