അഞ്ജലി ലോക കപ്പ് കണ്ടു, അച്ഛനുണ്ടായിരുന്നു കൂടെ
text_fieldsദുബൈ: ഫിഫ ലോക കപ്പ് ഫുട്ബാളിന് കൊടിയിറങ്ങിയെങ്കിലും റഷ്യയിലെ ഫുട്ബാൾ സ്റ്റേഡിയവും ചരിത്രവീഥികളും സാക്ഷ്യം വഹിച്ച ഒരു സ്നേഹസമ്മാനത്തിെൻറ തിളക്കവും ആരവവും നിലക്കുകയേ ഇല്ല. കമ്യൂണിസവും കാൽപന്തു കളിയും ജീവനു തുല്യമായി കണ്ട ഒരു അച്ഛെൻറ സ്മരണയിൽ മകളും കൂട്ടുകാരും ചേർന്നൊരുക്കിയ അത്യപൂർവമായ സമ്മാനത്തിെൻറ സ്നേഹാരവം. ഫിഫ ടിവിയുൾപ്പെടെ അന്തർദേശീയ മാധ്യമങ്ങളിലും ബഹുഭാഷാ പത്രങ്ങളിലും നിറഞ്ഞു നിന്ന കേരള സാരിയുടുത്ത പെൺകൂട്ടത്തിെൻറ മനസു നിറയെ ഫുട്ബാൾ സ്നേഹിയായ കോഴിക്കോട് കക്കോടിയിലെ പൊക്കിരത്ത് വേണുഗോപാലൻ എന്ന അച്ഛനെക്കുറിച്ചുള്ള ഒാർമകളായിരുന്നു.
ഇക്കുറി ഏറ്റവും പ്രിയപ്പെെട്ടാരു പിറന്നാൾ സമ്മാനം നൽകണമെന്ന് ആഗ്രഹിച്ചിരുന്ന മകൾ അഞ്ജലിക്കും ഭർത്താവ് രാജീവ് മേനോനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അച്ഛെൻറ ഇഷ്ടദേശങ്ങളിലൊന്നായ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ കാണാനുള്ള ടിക്കറ്റ് തന്നെ. ഗൾഫ് എയറിൽ നിന്ന് വിരമിച്ച വേണുഗോപാലൻ ഇൗ വർഷാദ്യം ദുബൈയിൽ വന്ന് മടങ്ങവെ നമുക്കൊരുമിച്ച് റഷ്യക്ക് പോകാനുള്ളതാണെന്നും ജൂലൈയിൽ വേറെ പരിപാടികളൊന്നും പ്ലാൻ ചെയ്യരുതെന്നും പറഞ്ഞാണ് യാത്രയാക്കിയത്. മക്കൾ ഒരുക്കിയിരിക്കുന്ന വിശിഷ്ട സമ്മാനത്തെക്കുറിച്ച് നാട്ടിലെത്തി കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ആവേശപൂർവം പറഞ്ഞ അദ്ദേഹം പക്ഷെ ആരോടും പറയാതെ ഒരു നാൾ യാത്രയായി ഹൃദയാഘാതമായിരുന്നു കാരണം.
അച്ഛെൻറ വിയോഗത്തോടെ റഷ്യ യാത്രാ പ്ലാൻ ഉപേക്ഷിച്ച അഞ്ജലിയെ അമ്മ പദ്മിനിയാണ് നിർബന്ധിച്ച് പറഞ്ഞയച്ചത്. അച്ഛനു വേണ്ടി നീ കളികാണണമെന്നും ഏതു ലോകത്തായാലും അതറിഞ്ഞ് അദ്ദേഹം സന്തോഷിക്കുമെന്നും അമ്മ പറഞ്ഞതോടെ അഞ്ജലിയും രാജീവും പോകാനുറച്ചു. സഹപാഠികളും സുഹൃത്തുക്കളുമായ ആറ് പേർ കൂടി ഒപ്പം ചേർന്നതോടെ ലക്ഷണമൊത്തൊരു മലയാളി സംഘമായി മാറി. എമിറേറ്റ്സിൽ ജോലി ചെയ്യുന്ന രശ്മി ഗിരീഷ്, അൽ ഫുത്തൈമിൽ ഉദ്യോഗസ്ഥനായ ഗിരീഷ്, സ്മാർട്ട് എംപവറിലെ ബെർനി റൊസാറിയോ, ജെംസ് അമേരിക്കൻ അക്കാദമി അധ്യാപിക ഡയാന ബെർനി, ഒറാക്കിളിൽ ഉദ്യോഗസ്ഥനായ വേണുഗോപാൽ വേലായുധൻ, ജൂലിയസ് ബയിർ ബാങ്കിലെ പൂർണിമ പിള്ള എന്നിവരായിരുന്നു സംഘാംഗങ്ങൾ.
സ്റ്റേഡിയത്തിലും ക്രെംലിൻ തെരുവിലുമെല്ലാം കേരള സാരിയുടുത്ത സംഘത്തെ കണ്ട അന്യനാട്ടുകാർ കൗതുകം കൊണ്ട് അടുത്തെത്തി സ്നേഹാന്വേഷണം നടത്തി ചിത്രമെടുത്തു. നിരവധി മലയാളി ഫുട്ബാൾ ആരാധകരുമായും അവിടെ വെച്ച് സൗഹൃദമുണ്ടാക്കി. ഏഷ്യാനെറ്റിനു വേണ്ടി ഒരു ദിവസം ഗസറ്റ് റിപ്പോർട്ടറുമായി. സ്റ്റേഡിയങ്ങളിലെല്ലാം അച്ഛെൻറ പേരെഴുതിയ ബാഡ്ജും ധരിച്ചാണ് അഞ്ജലി പോയത്. കൂടെയുണ്ട് എന്ന പൂർണ വിശ്വാസത്തോടെ. റഷ്യയിൽ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മകളെക്കണ്ട് പദ്മിനിയമ്മ അൽപ നേരം ഒന്നും പറഞ്ഞില്ല, പകരം ഏറെ നേരം അണച്ചു പിടിച്ച് ചുംബിച്ചു. അമ്മക്ക് അത്രമാത്രം സംതൃപ്തി തോന്നിക്കാണണം അച്ഛനു നൽകിയ ഇൗ സ്നേഹാഞ്ജലിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.