വായ്പ തിരിച്ചടച്ചില്ല; കുടിശ്ശികയും നഷ്ടപരിഹാരവും നൽകാൻ വിധി
text_fieldsഅബൂദബി: വില്ല വാങ്ങുന്നതിനായെടുത്ത വായ്പാ കുടിശ്ശികയായ 8,12,500 ദിര്‍ഹം ബാങ്കിന് തിരികെ നല്കാന് യുവതിയോട് നിര്‍ദേശിച്ച് അബൂദബി സുപ്രീംകോടതി. നഷ്ടപരിഹാരമായി 20,000 ദിര്‍ഹവും കേസ് ഫയല്‍ ചെയ്തതു മുതല്‍ മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കുന്നതുവരെ ഈ തുകയുടെ അഞ്ചു ശതമാനം പലിശയും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി പണം തിരിച്ചടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി 2023ലാണ് ബാങ്ക് കോടതിയെ സമീപിച്ചത്. 32,500 ദിര്‍ഹമായിരുന്നു ഓരോ മാസവും യുവതി അടക്കേണ്ടിയിരുന്നത്.
വായ്പാതിരിച്ചടവ് മുടക്കിയതിനെ തുടര്‍ന്ന് 9,20,000 ദിര്‍ഹവും നഷ്ടപരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹവും ആവശ്യപ്പെട്ടാണ് ബാങ്ക് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കീഴ്കോടതി യുവതിയോട് വായ്പാ കുടിശ്ശികയിനത്തില്‍ 7,15000 ദിര്‍ഹവും നഷ്ടപരിഹാരമായി 10,000 ദിര്‍ഹവും നല്കാന് ഉത്തരവിട്ടു. വിധിക്കെതിരെ ഇരുകക്ഷികളും അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ കോടതി വായ്പാ കുടിശ്ശിക 8,12,500 ദിര്‍ഹമായും നഷ്ടപരിഹാരം 20,000 ദിര്‍ഹമായും വര്‍ധിപ്പിച്ചു നല്കി.
അഞ്ച് ശതമാനം പലിശയും കോടതി അനുവദിച്ചു. എന്നാല്‍, ഇതിനെതിരെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വായ്പാ തവണകള്‍ താന്‍ അടച്ചതാണെന്നും കോടതി തെറ്റായാണ് കുടിശ്ശികത്തുക കൂട്ടിയതെന്നുമായിരുന്നു യുവതിയുടെ വാദം. എന്നാല്‍, കോടതി യുവതിയുടെ എല്ലാ വാദങ്ങളും തള്ളുകയും വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയത് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടുകയും അപ്പീല്‍ കോടതി വിധി ശരിവെക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

