'വിസ് എയർ' അബൂദബിയിലെ പ്രവർത്തനം നിർത്തുന്നു
text_fieldsഅബൂദബി: യു.എ.ഇയിൽനിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ വിസ് എയർ അബൂദബി സർവിസ് താൽക്കാലികമായി അവസാനിപ്പിക്കുന്നു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇത്. ഹംഗേറിയൻ ആസ്ഥാനമായുള്ള അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയറാണ് ഈ വർഷം സെപ്റ്റംബർ മുതൽ അബൂദബിയിൽനിന്നുള്ള എല്ലാ സർവിസുകളും താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യൻ വിപണിയിലെ മാറ്റങ്ങൾ, ചൂടേറിയ കാലാവസ്ഥയിൽ എൻജിൻ തകരാറുകൾ, ആഗോള സാഹചര്യം, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, കടുത്ത മത്സരം എന്നിവ വിലയിരുത്തിയാണ് തീരുമാനമെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു. ഈ വർഷം ആഗസ്റ്റ് 31ന് ശേഷം യാത്ര ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കുന്നതിനോ മറ്റു യാത്രാ ക്രമീകരണങ്ങൾക്കോ ഇ-മെയിൽ വഴി നേരിട്ട് ബന്ധപ്പെടാമെന്ന് എയർലൈൻ അറിയിച്ചു. ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ ഫ്ലാറ്റ്ഫോമുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തവർ അതത് ഏജന്റുമാരുമായി ബന്ധപ്പെടണം.
ഇതിനായി യാത്രക്കാർ അവരുടെ ഇ-മെയിൽ ഇൻബോക്സുകൾ(സ്പാം ഫോൾഡറുകൾ ഉൾപ്പെടെ)സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമാന കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഔദ്യോഗിക അറിയിപ്പുകൾക്കായി പരിശോധിക്കണം. വിസ് എയറുമായോ ബുക്കിങ് ഏജന്റുമാരുമായോ ഉള്ള എല്ലാ ആശയ വിനിമയങ്ങളുടെയും പകർപ്പുകൾ സൂക്ഷിക്കുന്നത് റീഫണ്ട് അല്ലെങ്കിൽ ബദൽ ബുക്കിങ് പ്രക്രിയയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സഹായകമാവും.
അബൂദബിയിൽനിന്ന് വിവിധ രാജ്യങ്ങളിലെ 29 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിസ് എയർ സർവിസ് നടത്തിയിരുന്നത്. 20 രാജ്യങ്ങളിലായിരുന്നു അവരുടെ പ്രധാന സർവിസുകൾ. അൽബേനിയ, അർമീനിയ, അസർബൈജാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, സൈപ്രസ്, ഈജിപ്ത്, ജോർജിയ, ഇസ്രായേൽ, ജോർഡൻ, കസാഖ്സ്താൻ, കിർഗിസ്താൻ, ലബനാൻ, മൾഡോവ, ഒമാൻ, റുമേനിയ, സൗദി അറേബ്യ, സെർബിയ, ഉസ്ബെകിസ്താൻ എന്നിവിടങ്ങളിലേക്ക് കൂടാതെ ഗ്രീസ്, ഇറ്റലി, കുവൈത്ത്, മാൽഡീവ്സ് എന്നിവിടങ്ങളിലെ ചില റൂട്ടുകളിലും സർവിസ് ഉണ്ടായിരുന്നു.
ഇവയിൽ ചിലത് നേരത്തെ നിർത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിമാന സർവിസ് കമ്പനിയായിരുന്നു വിസ് എയർ. കുറഞ്ഞ ചെലവിൽ വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ കൂടുതൽ ആശ്രയിച്ചിരുന്നത് വിസ് എയറിനെ ആയിരുന്നു. 50 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമായതിനാൽ ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് വലിയ ആശ്വാസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

