ആരാകണം മുഖ്യമന്ത്രി ? ചർച്ചകൾ ഗൾഫിലും സജീവം
text_fieldsദുബൈ: പത്തു വർഷത്തിനു ശേഷം കേരത്തിൽ ഭരണമാറ്റം വന്നതോടെ പ്രവാസലോകത്തെ രാഷ്ട്രീയ സംവാദങ്ങൾ പുതിയ ഭരണത്തലവനെക്കുറിച്ചുള്ള സജീവ ചർച്ചകളിലേക്ക് വഴിമാറി. കേരളത്തിലെ വാദപ്രതിവാദങ്ങൾക്ക് ചുവടുപിടിച്ച് ഗൾഫിലും മലയാളികൾ ഒത്തുകൂടുന്നയിടങ്ങളിലെല്ലാം ഇപ്പോൾ ഒരൊറ്റ ചോദ്യമേയൊള്ളൂ ‘ആരായിരിക്കും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി?’
തിരുവനന്തപുരത്തും ഡൽഹിയിലും പുരോഗമിക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിൽ ഉചിതമായ തീരുമാനത്തിന് കാതോർക്കുകയാണ് പ്രവാസികൾ. ഭരണപരിചയവും ദീർഘ വീക്ഷണവും ജനകീയതയും ഒരുപോലെ ഒത്തുചേരുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഗൾഫ് കേരളം സ്വപ്നം കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ആരാകണമെന്നതിൽ സമ്മിശ്ര അഭിപ്രായങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് വരണമെന്ന പൊതു വികാരമാണ് യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളിൽ നിന്നും ഉയർന്നു വരുന്നത്. വിദേശത്തെ കോൺഗ്രസ് സംഘടനകളും തുറന്ന നിലപാട് സ്വീകരിക്കുന്നതോടെ രാഷ്ട്രീയ സമ്മർദം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ മികച്ച പ്രകടനം വി.ഡി. സതീശന് പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.
നിയമസഭക്കകത്തും പുറത്തും സർക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പ്രവാസികൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. പ്രവാസികളുടേതടക്കം പല വിഷയങ്ങളിലും സ്വീകരിച്ച ശക്തമായ നിലപാടുകൾ ഗൾഫ് വാർത്തമാനങ്ങളിൽ സതീശന് അനുകൂലമായ കാറ്റായി മാറിയിട്ടുണ്ട്. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി പുലർത്തുന്ന നല്ല ബന്ധവും അദ്ദേഹത്തിന്‍റെ സ്വാധീനം വർധിപ്പിച്ചു.
ഭരണ വിരുദ്ധ തരംഗത്തോടൊപ്പം സതീശന്‍റെ നിലപാടുകളും രാഷ്ട്രീയ ഏകോപനവുമാണ് വലിയൊരു വിജയത്തിലെത്തിച്ചതെന്നാണ് പൊതു അഭിപ്രായം. വി.ഡി സതീശൻ കഴിഞ്ഞാൽ, പ്രവാസി പിന്തുണ രമേശ് ചെന്നിത്തലക്കാണ്. പ്രവാസി പ്രശ്നങ്ങൾ നേരിട്ടറിയുന്ന മുതിർന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ സാന്നിധ്യം പുതിയ സർക്കാരിന് കരുത്താകുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനവും ഭരണപരിചയവും കെ.സി. വേണുഗോപാലിന് അനുകൂല ഘടകങ്ങളായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷത്തെ നയിച്ച വി.ഡി. സതീശനെ മറികടന്നുള്ള നീക്കം ജനവിധിയോടുള്ള വെല്ലുവിളിയാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. വേണുഗോപാലിനായി ഇനിയുമൊരു ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചാൽ പാർട്ടി പ്രവർത്തകർ തന്നെ അതിനെതിരെ രംഗത്തുവരുമെന്ന മുന്നറിയിപ്പും പ്രവാസലോകത്തുനിന്ന് ഉയരുന്നു.
ജനവിധി വലിയൊരു ഉത്തരവാദിത്തമായി കണ്ട് കൃത്യമായി നിറവേറ്റാൻ കഴിയുന്ന യോഗ്യനായ നേതാവാണ് മുഖ്യമന്ത്രിയാകേണ്ടതെന്നാണ് പ്രവാസി സമൂഹത്തിന് വേണ്ടി ആഗ്രഹിക്കുന്നതെന്ന് ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറിയും യു.എ.ഇ ദേശീയ കമ്മിറ്റി പ്രസിഡന്‍റുമായ പുത്തൂർ റഹ്മാൻ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും അങ്ങേയറ്റം കഴിവുറ്റ നേതാക്കളാണെന്നും അർഹതയുള്ളവർക്ക് അംഗീകാരം നൽകുക എന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ പാരമ്പര്യമാണെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പ്രസ്താവിച്ചു.
ജനങ്ങൾ നേരിട്ട് വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എൽ.എമാരിൽ ഒരാൾ തന്നെ മുഖ്യമന്ത്രിയാകുന്നതാണ് ജനാധിപത്യ മര്യാദയെന്ന് യു.ഡി.എഫ് യു.എ.ഇ കൺവീനർ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം ദലിത്-പിന്നോക്ക പ്രസ്ഥാനങ്ങളെ യു.ഡി.എഫിനോട് ചേർത്തുനിർത്തുന്നതിലും വോട്ടിനായി സാമുദായിക നേതാക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന ഉറച്ച നിലപാടെടുക്കുന്നതിലും വി.ഡി. സതീശൻ കാണിച്ച നിശ്ചയദാർഢ്യമാണ് യുഡിഎഫിനെ ഈ ചരിത്രവിജയത്തിലേക്ക് നയിച്ചത്. ഈ വിപ്ലവകരമായ മാറ്റങ്ങൾ പ്രായോഗികമാക്കാനും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണമെന്ന ശക്തമായ അഭിപ്രായമാണ് പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.കെ ദിനേശൻ മുന്നോട്ട് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

