പ്രവാസി മരണങ്ങൾ ആരുടെ കണക്കിൽ ?
text_fieldsദുബൈ: കോവിഡ് മഹാമാരിയിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുേമ്പാൾ എവിടെയുംപെടാതെ ഗൾഫ് നാടുകളിലെ പ്രവാസി മരണങ്ങൾ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശം തുണയാകുമോ, അതോ മരിച്ചത് വിദേശത്താണെന്ന സാങ്കേതികത്വം വിനയാകുമോ എന്ന ആശങ്കയിലാണ് ആയിരത്തോളം മലയാളി പ്രവാസി കുടുംബങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടിയെടുത്തില്ലെങ്കിൽ മാർഗരേഖയിൽനിന്ന് പ്രവാസി മരണങ്ങൾ പടിക്കുപുറത്താകും.
നാലു മാസം മുമ്പ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചത് 2072 ഇന്ത്യക്കാരാണ്. സൗദിയിൽ 906, യു.എ.ഇയിൽ 375, കുവൈത്തിൽ 369, ഒമാനിൽ 166, ഖത്തറിൽ 34, ബഹ്റൈനിൽ 48 എന്നിങ്ങനെയാണ് ഗൾഫിലെ മരണം. സുഡാനിലും നൈജീരിയയിലും 23, ഇറ്റലി 15, ഫ്രാൻസ് ഏഴ്, നേപ്പാൾ ഒമ്പത്, ഇറാൻ ആറ്, ഇറാഖ് ഏഴ്. നാട്ടിലെ കോവിഡ് മരണങ്ങളുടെ സർക്കാർ കണക്കുകളിൽ സംശയമുയർന്ന സാഹചര്യത്തിൽ, യഥാർഥ മരണസംഖ്യ ഇനിയും പുറത്തുവരാനിരിക്കുകയാണ്. ഇത് ഔദ്യോഗിക കണക്കുകളുടെ മൂന്നിരട്ടിയെങ്കിലും വരും.
അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 800നും 1000നും ഇടയിൽ മലയാളികളാണ്. 2020 ജൂൺ 24ന് 'ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടിൽ വിദേശത്ത് മരിച്ച മലയാളികളുടെ ചിത്രങ്ങൾ 'മാധ്യമം' പ്രസിദ്ധീകരിച്ചപ്പോൾ ഗൾഫിലെ മലയാളി മരണങ്ങൾ 300 കവിഞ്ഞിരുന്നു. ഒരുവർഷത്തിനിപ്പുറം കോവിഡ് കൂടുതൽ രൂക്ഷമായപ്പോൾ ഇതിെൻറ പതിൻമടങ്ങ് മരണമാണ് ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായത്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇപ്പോഴും അനുമതിയില്ല.
മരണം കോവിഡ് മൂലമാണെന്ന സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമം കൂടുതൽ ലളിതമാക്കണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.
സാേങ്കതിക കുരുക്കുകൾ വിനയാകാതിരിക്കാൻ ഈ കോടതി നിർദേശം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.