ഫൈനൽ കാണൂ, ലൈസൻസുള്ള വെബ്‌സൈറ്റ് വഴി മാത്രം..
text_fieldsദുബൈ: ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ അനധികൃത വെബ്സൈറ്റിലൂടെ കാണുന്നതും പ്രദർശിപ്പിക്കുന്നതും വിലക്കി യു.എ.ഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം. പിടിക്കപ്പെട്ടാൽ ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പകർപ്പവകാശ നിയമത്തിന്റെ ലംഘനമായാണ് ഇത് കണക്കാക്കുക. ഗൾഫിൽ ബീഇൻ സ്പോർട്സിനാണ് ലോകകപ്പ് സംപ്രേക്ഷണാവകാശം. ഇവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ടി.ഒ.ഡി. വഴിയും മൽസരം കാണാം. വലിയ സ്ക്രീനുകളിൽ മത്സരം പ്രദർശിപ്പിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ലൈസൻസുള്ള വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും വഴിമാത്രം മത്സരങ്ങൾ കാണണമെന്ന് യു.എ.ഇ മന്ത്രാലയം അഭ്യർഥിച്ചു.
അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽനിന്ന് കായിക മത്സരങ്ങൾ കാണുന്നതോ പങ്കുവെക്കുന്നതോ യു.എ.ഇയിൽ ബൗദ്ധിക സ്വത്തവകാശ ലംഘനമാണ്. ‘ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനായി, മുൻകൂർ അനുമതിയില്ലാതെ കായിക ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതോ പുനഃസംപ്രേഷണം ചെയ്യുന്നതോ ഒഴിവാക്കണം.
നിങ്ങളുടെ ടീമിനെ പിന്തുണക്കൂ, ഉത്തരവാദിത്തത്തോടെ മത്സരങ്ങൾ ആസ്വദിക്കൂ’ - ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ കാണുന്നതിനായി വ്യാജ സ്ട്രീമിങ് ലിങ്കുകൾ പങ്കുവെക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇയിൽ അംഗീകാരമില്ലാത്ത സ്രോതസ്സുകളിൽനിന്ന് കളികൾ കാണുന്നതോ പങ്കുവെക്കുന്നതോ യു.എ.ഇ പകർപ്പവകാശ നിയമപ്രകാരം ബൗദ്ധിക സ്വത്തവകാശ ലംഘനമാണ്. ഈ നിയമലംഘനത്തിന് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 ദിർഹം മുതൽ 100,000 ദിർഹം വരെ കനത്ത പിഴ ചുമത്താം. വാണിജ്യപരമായ വ്യാജ വിതരണങ്ങളിൽ ഈ പിഴ തുക ഇതിലും വളരെ കൂടുതലായിരിക്കും.കൂടുതൽ ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവുശിക്ഷ, നിയമവിരുദ്ധ വിതരണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടൽ, വ്യാജ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികളും ഉണ്ടായേക്കാം.
മെന മേഖലയിൽ ലോകകപ്പ് പ്രക്ഷേപണ അവകാശം സാധാരണയായി ബീഇൻ സ്പോർട്സിനാണ്. ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും അവർ തത്സമയ സംപ്രേഷണം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

