വ്യാജ ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പ്: തട്ടിപ്പുകാർക്ക് ജാഗ്രതൈ; സൗദി അറേബ്യ നിയമം കടുപ്പിക്കുന്നു
text_fieldsദുബൈ: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഇവ ഗുരുതര ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ, സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഉൽപന്നങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും യു.എ.ഇ അധികൃതർ ആവശ്യപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അംഗീകൃത കടകളിൽ നിന്നും പരിശോധിച്ചുറപ്പിച്ച ഓൺലൈൻ സൈറ്റുകളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങണം. വാങ്ങിയ ശേഷം ഇൻവോയ്‌സുകളും വാറന്റി കാർഡുകളും സൂക്ഷിച്ചുവെക്കാനും അധികൃതർ നിർദേശിക്കുന്നു. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ വഴിയും ലൈസൻസില്ലാത്ത വിൽപനക്കാരുമായി ഇടപാടുകൾ നടത്തുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാണിജ്യ തട്ടിപ്പുകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി യുഎഇ 2023-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 42 നടപ്പാക്കിയിട്ടുണ്ട്. വ്യാജവും സുരക്ഷിതമല്ലാത്തതുമായ സാധനങ്ങളുടെ ഉത്പാദനം, വിൽപന, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ നിയമത്തിലെ ആർട്ടിക്കിൾ 4 പ്രകാരം വ്യാജമോ മായം ചേർത്തതോ കേടായതോ ആയ സാധനങ്ങൾ ഇറക്കുമതി ചെയ്യുക, നിർമിക്കുക, വിൽപനക്ക് വെക്കുക, സൂക്ഷിക്കുക, കടത്തുക, പ്രചരിപ്പിക്കുക, കൈവശം വെക്കുക എന്നിവ നിരോധിച്ചിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരുന്നതും നിയമലംഘനമായി കണക്കാക്കും.
വ്യാജമോ മായം ചേർത്തതോ ആയ ഉൽപന്നങ്ങൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിൽപന നടത്തുക, ഉൽപന്നത്തിന്റെ തരം, അളവ്, രാജ്യം അല്ലെങ്കിൽ കാലാവധി എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, തെറ്റായ വിവരങ്ങൾ നൽകി പരസ്യം ചെയ്യുക എന്നിവയെല്ലാം വാണിജ്യ തട്ടിപ്പിന്റെ പരിധിയിൽ വരും. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയിലെ വാണിജ്യ തട്ടിപ്പുകൾ ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
നിയമലംഘകർക്കുള്ള ശിക്ഷകൾ
വ്യാജമോ കേടായതോ ആയ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയോ, നിർമിക്കുകയോ, വിൽക്കുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. നിയമത്തിലെ ആർട്ടിക്കിൾ 17 അനുസരിച്ച്, കുറ്റക്കാർക്ക് രണ്ട് വർഷം വരെ തടവോ, 5,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയിലെ വിശ്വാസ്യത നിലനിർത്തുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ കടുത്ത ശിക്ഷകൾ സൂചിപ്പിക്കുന്നത്. സംശയാസ്പദമായ ഉൽപന്നങ്ങളോ തെറ്റായ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കൾ ചെയ്യേണ്ടത്
- ലൈസൻസുള്ള വ്യാപാരികളിൽ നിന്നും പരിശോധിച്ചുറപ്പിച്ച വെബ്‌സൈറ്റുകളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങുക.
- പാക്കേജിങ്, ഉൽപന്നത്തിന്റെ വിവരങ്ങൾ, നിർമിച്ച രാജ്യം, എക്‌സ്പയറി ഡേറ്റ് എന്നിവ കൃത്യമായി പരിശോധിക്കുക.
- ഇൻവോയ്‌സുകൾ, ബില്ലുകൾ, വാറന്റി രേഖകൾ എന്നിവ സൂക്ഷിച്ചുവെക്കുക
- സോഷ്യൽ മീഡിയയിലെ ലൈസൻസില്ലാത്ത വിൽപനക്കാരിൽ നിന്നോ പേജുകളിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക.
- വ്യാജ സാധനങ്ങളെക്കുറിച്ചോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

