പ്രേതങ്ങളെ നേരിൽ കാണണോ? ഷാർജയിലേക്ക് വരൂ
text_fieldsഷാര്‍ജ: ഷാര്‍ജ ഹെറിറ്റേജ് ഫെസ്റ്റിലെ യു.എ.ഇ പവലിയനില്‍ ഒരുക്കിയ പ്രേതാലയം സന്ദര്‍ശകരുടെ ഭയം അലിഞ്ഞ ഇഷ്ടകേന്ദ്രമായി. പുതുതലമുറക്ക് അപരിചിതമായ യു.എ.ഇ നാടോടിക്കഥകളും ഐതിഹ്യങ്ങളും കോര്‍ത്തിണക്കിയാണ് പ്രേതകഥ അവതരിപ്പിക്കുന്നത്. ഈന്തപ്പനയോലകളും പവിഴപ്പുറ്റുകളും ഉപയോഗിച്ച്, പുരാതന ഇമാറാത്തി വാസ്തുകലയിലാണ് പ്രേതങ്ങളുടെ വീട് ഒരുക്കിയിരിക്കുന്നത്. ജിന്നുകളെയും പ്രേതങ്ങളെയും നേരില്‍ കാണാനുള്ള അവസരമാണ് റോള ബാങ്ക് തെരുവിനടുത്ത് സ്ഥിതിചെയ്യുന്ന പരമ്പരാഗത ഗ്രാമത്തില്‍ അരങ്ങേറുന്ന പൈതൃകാഘോഷങ്ങളില് പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്.
മുത്തശ്ശിമാരും മുത്തശ്ശന്മാരും കുട്ടിക്കാലത്ത് പറഞ്ഞുകേട്ട് ആസ്വദിച്ച സുന്ദരിയായ ജിന്ന് ഉമ്മുല്‍ ദുവൈസ്, പുരുഷ പ്രേതം ബാബാ ദാര്യ, ചുവന്ന രൂപമുള്ള അബു സലാസില്‍ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ അതേ വേഷവിധാനങ്ങളോടെ സന്ദര്‍ശകരെ ഭയപ്പെടുത്താന്‍ കാത്തിരിക്കുന്നത്. േപ്രതാലയത്തിലെ പ്രവേശന കവാടത്തിലെ കറുത്ത തിരശ്ശീല നീക്കി ഇടുങ്ങിയ മുറിയിലേക്കിറങ്ങി, വളഞ്ഞ് തിരിഞ്ഞുപോകുന്ന ഇടനാഴിയിലൂടെ നടന്നാല്‍ ജിന്നുകളും പ്രേതങ്ങളും പിശാചുക്കളും സന്ദര്‍ശകരുടെ മുഖാമുഖം വന്ന് ആര്ത്തട്ടഹസിക്കും, രക്തത്തിന് ദാഹിക്കുന്നെന്ന് കണ്ണുരുട്ടും.
രാജ്യത്തുനിന്ന് വേരറ്റുപോയിക്കൊണ്ടിരിക്കുന്ന നാടോടിക്കഥകള്‍ പുതുതലമുറക്കും താമസക്കാര്‍ക്കും കൃത്യതയോടെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഒരുക്കിയതെന്ന് സംവിധായകനായ തലാല്‍ അല്‍ ബലൂഷി പറഞ്ഞു. തണുപ്പുറഞ്ഞ ഹാളുകളിലേക്ക് പ്രവേശിക്കുന്നവരെ ഭീതിപരത്തിക്കൊണ്ട് അട്ടഹാസങ്ങളും പുകപടലങ്ങളും ഉയരുന്നു. മൂടല്മഞ്ഞിെൻറ താഴ്വരയില്‍നിന്ന് പെണ്ജിന്നുകളുടെ നുപൂരനാദം മുഴങ്ങുന്നു. ലൈറ്റ് ഇഫക്ടുകള്‍ ഉപയോഗിച്ചും സംഗീത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും ഒരുക്കിയ പാതിരാവിലൂടെ ജിന്നുകളും പ്രേതങ്ങളും പാട്ടുപ്പാടി, നൃത്തമാടിവരുന്നു. പ്രദേശമാകെ സുഗന്ധദ്രവ്യങ്ങളുടെ മണം പരക്കുന്നു.
രാത്രിയില്‍ കടലില്‍ മത്സ്യത്തൊഴിലാളികളെ വേട്ടയാടിയ ബാബ ദാരിയ എന്ന പുരുഷ പ്രേതത്തിെൻറ കഥ വടക്കന്‍ എമിറേറ്റുകളിലെ പഴമക്കാര്‍ ഇന്നും പറയാറുണ്ട്. അതുകേട്ട് പുതുതലമുറ ഭയക്കാറുണ്ട്. കുടുംബസമേതം വന്ന് നിരവധി പേരാണ് 'പ്രേതാലയം' സന്ദര്‍ശിക്കുന്നത്. ഷാര്‍ജയിലെ ആഘോഷങ്ങള്‍ 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.