‘വി.എസ് ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം’; ദുബൈയിൽ അനുസ്മരണയോഗം
text_fieldsദുബൈയിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ യോഗത്തിൽ പി. ജയരാജൻ സംസാരിക്കുന്നു
ദുബൈ: സമരഭരിതമായ രാഷ്ട്രീയജീവിതത്തിലൂടെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ദുബൈയിൽ യോഗം സംഘടിപ്പിച്ചു. സി.പി.എം നേതാവ് പി. ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി. എട്ട് പതിറ്റാണ്ടോളം നീണ്ട വി.എസിന്റെ പൊതുജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി തുടക്കകാലത്ത് പ്രവർത്തിച്ച വി.എസ്, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രസംഗശൈലി രൂപപ്പെടുത്തിയതും പിന്നീട് അതിനെ ജനകീയ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധമാക്കി മാറ്റിയതും പി. ജയരാജൻ അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച കാലഘട്ടങ്ങളിൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് വി.എസ്. നേതൃത്വം നൽകിയതെന്ന് പി. ജരാജൻ പറഞ്ഞു. കൈയേറ്റക്കാരുടെയും അഴിമതിക്കാരുടെയും സ്ത്രീപീഡകരുടെയും വർഗീയ ശക്തികളുടെയും പേടിസ്വപ്നമായാണ് വി.എസ് നിലകൊണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷവും ജനങ്ങൾക്കൊപ്പമുള്ള ഇടപെടലിലൂടെ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് പി. ജയരാജൻ പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ മാസങ്ങളിലെ നടപടികൾ തന്നെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതാണ്. എൽ.ഡി.എഫ് സർക്കാർ മരവിപ്പിച്ചിരുന്ന നടപടികൾ വീണ്ടും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം സംഘപരിവാർ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതവും കെ.വി. സജീവൻ നന്ദിയും പറഞ്ഞു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്റ് അംബുജാക്ഷൻ, ട്രഷറർ സാദിഖ് പാനൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

