വിസ, പാസ്പോർട്ട് സേവനം: ബി.എൽ.എസിന് കേന്ദ്ര വിലക്ക്
text_fieldsദുബൈ: നിരവധി രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്പോർട്ട്, വിസ സേവനകേന്ദ്രം നടത്തുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം. അടുത്ത രണ്ടുവർഷത്തേക്ക് മന്ത്രാലയത്തിന്‍റെ പദ്ധതികളിൽ ഭാഗമാകുന്നതിനാണ് വിലക്ക്. കമ്പനിക്കെതിരെ നിലവിലുള്ള പരാതികളും കേസുകളും കണക്കിലെടുത്താണ് നടപടി. വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന പുതിയ കരാർ നടപടികളിൽനിന്ന് ബി.എൽ.എസിനെ വിലക്കിയതായുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് ഈ മാസം 10നാണ് പുറത്തിറങ്ങിയത്.
അതേസമയം, നിലവിലെ കരാറുകളെ പുതിയ നിർദേശം ബാധിക്കില്ല. വിലക്കേർപ്പെടുത്തിയുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് പരിശോധിച്ചു വരികയാണെന്നും നിയമപ്രകാരം യഥാസമയം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
യു.എ.ഇ ഉൾപ്പെടെ 19 രാജ്യങ്ങളിൽ ഇന്ത്യൻ എംബസികൾക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ നൽകുന്നത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷണലാണ്. 19 രാജ്യങ്ങളിലായി 58 ഓഫിസുകൾ ബി.എൽ.എസിന്‍റേതായി പ്രവർത്തിച്ചുവരുന്നു. ഇതിൽ യു.എ.ഇയിൽ മാത്രം 12 യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ ഇവയുടെ പ്രവർത്തനങ്ങളെ ഉത്തരവ് ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കിയതായി കമ്പനി അറിയിച്ചു. പ്രതിവർഷം 17 ലക്ഷം അപേക്ഷകളിലായി വിസ, പാസ്പോർട്ട്, കോൺസുലർ, അറ്റസ്റ്റേഷൻ, ഇ ഗവേണൻസ്, ബയോമെട്രിക് സേവനങ്ങൾ സ്ഥാപനം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

