പുതിയ വാഹന നിയമം: പ്രയോഗവത്കരണത്തിന് റാസല്‍ഖൈമയില്‍ കര്‍മ പദ്ധതി
text_fieldsറാസല്‍ഖൈമ: ദേശീയതലത്തിൽ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വാഹന നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള കര്‍മ പദ്ധതിക്ക് രൂപം നൽകാൻ റാക് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് ആല്‍ ഹമീദിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.
സുരക്ഷിതമായ വാഹന ഉപയോഗത്തിലൂടെ ദുരന്തമുക്തമായ സമൂഹ സൃഷ്ടിപ്പാണ് റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. മുഹമ്മദ് സഈദ് പറഞ്ഞു. ബോധവത്കരണത്തോടൊപ്പം ശക്തമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ വാഹനാപകട ദുരന്തങ്ങൾ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹസന്‍ ഇബ്രാഹിം അലി, ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍കിം, ട്രാഫിക് ആൻറ് പട്രോള്‍സ് ആക്ടിംഗ് മേധാവി ഫസ്റ്റ് ലഫ്റ്റ്നൻറ് സുല്‍ത്താന്‍ ആല സല്‍ഹാദി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
നിശ്ചിത വേഗ പരിധി മറികടന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ഈടാക്കിയിരുന്ന 400 മുതല്‍ 600 ദിര്‍ഹം വരെ മാത്രമുണ്ടായിരുന്ന പിഴ സംഖ്യ 300 മുതല്‍ 3000 ദിര്‍ഹം വരെയാക്കി ഉയര്‍ത്തിയും ബ്ലാക്ക് പോയൻറുകള്‍ ചേര്‍ത്തുമാണ് ജൂലൈ മുതല്‍ പുതിയ വാഹന നിയമം പ്രാബല്യത്തില്‍ വരുന്നത്. ഓരോ നിയമ ലംഘനങ്ങള്‍ക്കും പിഴ സംഖ്യ വര്‍ധിപ്പിച്ചതിനൊപ്പം പുതുതായി ബ്ളാക്ക് പോയന്‍റുകളും ചേര്‍ത്താണ് അധികൃതര്‍ വാഹന നിയമം പരിഷ്കരിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
