ദുരിതമേഖലയിൽ ആശ്വാസമായി യു.എ.ഇയുടെ ആശുപത്രി
text_fieldsദുബൈ: തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി സജീവം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ് -2വിനോടനുബന്ധിച്ചാണ് ആശുപത്രി സജ്ജീകരിച്ചത്. തുർക്കിയയിലെ ഗാസിയാന്റപ്പിലാണ് ആശുപത്രി സ്ഥാപിച്ചത്. അത്യാഹിത വിഭാഗം, ഓപറേഷൻ മുറി, ഐ.സി.യു, സി.ടി സ്കാൻ, അണുനശീകരണ സംവിധാനം എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനമാണിവിടെയുള്ളത്. അടുത്ത ഘട്ടമായി ലബോറട്ടറി, എക്സ്റേ, ഫാർമസി, ദന്തവിഭാഗം, ഒ.പി, ഇൻപേഷ്യന്റ് വാർഡ് എന്നിവ സജ്ജീകരിക്കും. ആശുപത്രിയുടെ ശേഷി 50 ബെഡ് ആയി ഉയർത്തും. 15 ഡോക്ടർ, 60 നഴ്സ്, കൂടുതൽ ചികിത്സ ഉപകരണങ്ങൾ, ടെക്നീഷ്യൻമാർ എന്നിവയും വരും ദിവസങ്ങളിൽ എത്തിക്കും.
രക്ഷാപ്രവർത്തനങ്ങളിലും യു.എ.ഇ സേന സജീവമാണ്. തുർക്കിയയിൽ ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച കറാമൻമറാസിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി തിരിഞ്ഞ് മുഴുസമയവും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലുമാണ് സംഘം. കഴിഞ്ഞ ദിവസം സിറിയയിൽ നടത്തിയ തിരച്ചിലിൽ മാതാവിനെയും മൂന്നു മക്കളെയും യു.എ.ഇ സേന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പുറമെ 11 വയസ്സുകാരനെയും മധ്യവയസ്കരെയും സേന രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.