ടിക്കറ്റ് റീഫണ്ട്; എമിറേറ്റ്സ് തിരിച്ചു നൽകിയത് 190 കോടി ദിർഹം
text_fieldsദുബൈ: കോവിഡിനെ തുടർന്ന് വിമാനസർവിസിന് വിലക്കേർപെടുത്തിയതോടെ യാത്ര മുടങ്ങിയവർക്ക് എമിറേറ്റ്സ് തിരിച്ചു നൽകിയത് 190 കോടി ദിർഹം. രണ്ട് മാസത്തിനിടെ നൽകിയ തുകയാണിത്. 6.50 ലക്ഷം പേരാണ് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ആഗസ്റ്റോടെ ടിക്കറ്റ് തുക കൊടുത്തുതീർക്കുമെന്നായിരുന്നു എമിറേറ്റ്സ് ഏപ്രിലിൽ അറിയിച്ചിരുന്നത്. ആ സമയത്ത് അഞ്ചു ലക്ഷം പേരായിരുന്നു അപേക്ഷകർ. മാസത്തിൽ രണ്ടുലക്ഷം പേർക്കുവീതം തുക തിരിച്ചുനൽകാനാണ് ലക്ഷ്യം. അപേക്ഷ നൽകിയതുമുതൽ 90 ദിവസത്തിനുള്ളിൽ റീ ഫണ്ട് നൽകാനായിരുന്നു തീരുമാനം.
എന്നാൽ, ഇത് 60 ദിവസമായി കുറച്ചിട്ടുണ്ടെന്ന് എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഒാഫിസർ അദ്നാൻ കാസിം പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളിൽ റീഫണ്ട് തുക പൂർണമായും തിരിച്ചുനൽകും. ആകാശ മാർഗങ്ങൾ തുറന്നുതുടങ്ങിയതോടെ യാത്രക്കാർക്കായി ബുക്കിങ് നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലൈ 31നുശേഷം ടിക്കറ്റ് ബുക്ക് ചെയ്യുകയും നവംബർ 30നുമുമ്പ് യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം. ഇൗ ദിവസങ്ങൾക്കിടെ അധിക നിരക്കില്ലാതെ യാത്ര തീയതി മാറ്റാൻ കഴിയും. മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറ്റണമെങ്കിൽ അതും സൗജന്യമായി റീ ബുക്കിങ് നടത്താം. യാത്ര റദ്ദാക്കിയാൽ ടിക്കറ്റ് തുക ട്രവൽ വൗച്ചറിലേക്ക് മാറ്റാൻ കഴിയും. ഇൗ തുക ഭാവിയിലെ യാത്രകൾക്ക് ഉപയോഗിക്കാനും കഴിയും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.