കാത്തിരിപ്പിന് വിരാമം; കെ.എം.സി.സി വിമാനത്തിന് ശുഭയാത്ര
text_fieldsറാസല്‍ഖൈമ: അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ 159 യാത്രക്കാരുമായി കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം റാസല്‍ഖൈമയില്‍ നിന്ന് ബുധനാഴ്ച വൈകീട്ട് 6.30ന് പറന്നുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ‘സാങ്കേതികത്വത്തിെൻറ’ പേരില്‍ 36 മണിക്കൂര്‍ വൈകി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 19 യാത്രക്കാർക്ക് നാട്ടിലേക്ക് തിരിക്കാനായില്ല. വിമാനത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. യു.എ.ഇയില്‍ കെ.എം.സി.സി നടത്തുന്ന 30 സര്‍വിസുകളില്‍ ആദ്യത്തേതാണിത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലെത്തി ലോക്ഡൗണില്‍ കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവർ വിമാനത്തിലുണ്ട്. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർേട്ടഡ് വിമാനമാണിത്.
വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് രണ്ട് മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, രാത്രിയായിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഒമ്പത് മണിയോടെ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ചാര്‍ട്ടേഡ് വിമാനത്തിന് മുന്‍കൈയെടുത്ത നടപടിയെ കെ.എം.സി.സിയുടെ സേവന വഴിയിലെ പൊന്‍തൂവലായാണ് പ്രവാസലോകം വിശേഷിപ്പിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരുടെ കനിവില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരങ്ങളില്‍ ചെറിയ വിഭാഗത്തെ നാട്ടിെലത്തിക്കാന് കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍. വിമാന സര്‍വിസിന് അനുമതി നല്കിയ യു.എ.ഇ-ഇന്ത്യന്‍ അധികൃതര്‍ക്ക് പ്രത്യേകം നന്ദിയുണ്ടെന്ന് കോഓഡിനേറ്റര്‍ ഫൈസല്‍ മാങ്ങാടും ഇര്‍ഷാദ് ഇരിക്കൂറും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.