വൂഹാനിൽനിന്നെത്തിച്ച 215 പേരും കോവിഡ് മുക്തർ
text_fieldsഅബൂദബി: ചൈനയിലെ വൂഹാൻ സിറ്റിയിൽനിന്ന് ഈ മാസം ആദ്യവാരം അബൂദബിയിലെ എമിറേറ്റ്സ് ഹ് യൂമാനിറ്റേറിയൻ സിറ്റിയിൽ എത്തിച്ച 215 അറബ് പൗരന്മാരും കോവിഡ് മുക്തരെന്ന് അധികൃതർ. 14 ദിവസത്തെ ക്വാറൻറീൻ കാലാവധിയിൽ നാല് ഘട്ടങ്ങളിലായി ഇവരിൽനിന്നെടുത്ത 860 ലബോറട്ടറി പരിശോധനകളും നെഗറ്റിവ് ആണെന്നും അധികൃതർ സ്ഥിരീകരിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നിർദേശാനുസരണം യു.എ.ഇയുടെ പ്രത്യേക അതിഥികളായാണ് 215 അറബ് പൗരന്മാരെയും ചൈനയിൽനിന്ന് കുടിയൊഴിപ്പിച്ച് പ്രത്യേക വിമാനത്തിൽ അബൂദബിയിൽ കൊണ്ടുവന്നത്.
ഇവരെല്ലാവരും കൊറോണ മുക്തരാണെന്ന് അബൂദബി സെൻറർ ഫോർ പബ്ലിക് ഹെൽത്ത് പകർച്ചവ്യാധി പ്രോഗ്രാമുകളുടെ തലവനും എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റി വക്താവുമായ ഡോ. ഫൈസൽ മുസ്ലെ അൽ അഹ്ബാബി അറിയിച്ചു. 14 ദിവസത്തെ ക്വാറൻറീൻ കാലയളവിൽ നാല് ലബോറട്ടറി പരിശോധനകൾ വീതമാണ് 215 പേരിലും നടത്തിയത്. അതിഥികൾക്ക് നാല് ഘട്ടങ്ങളിലായി 860 ലബോറട്ടറി പരിശോധനകൾ നടത്തി. ഇവരെ പാർപ്പിച്ചിരുന്ന എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ മെഡിക്കൽ സ്റ്റാഫ്, മറ്റു ജീവനക്കാർ എന്നിവർക്കായി 153 പരിശോധനകളും മൂന്ന് ഘട്ടങ്ങളിലായി നടത്തിയിരുന്നു. മൊത്തം 1,013 ലബോറട്ടറി പരിശോധനകളിൽ എല്ലാം നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചു.
അറബ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയതോടൊപ്പം പുതിയ കൊറോണ വൈറസിൽനിന്ന് അവരെ മോചിപ്പിക്കാനായതായും മാനസിക സന്തോഷം നൽകാനായതായും അധികൃതർ പറഞ്ഞു. വൂഹാൻ സിറ്റിയിൽ നിന്നെത്തിയവർക്ക് മികച്ച പരിചരണം നൽകിയ ഹ്യൂമാനിറ്റേറിയൻ നഗരത്തിലെ 16 മെഡിക്കൽ സ്റ്റാഫുകൾ ദേശീയ മാനുഷിക പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. രാജ്യവും ദേശവും ഭാഷയും പരിഗണിക്കാതെ ജനങ്ങളുടെ ജീവനും സുരക്ഷക്കും യു.എ.ഇ നൽകുന്ന മൂല്യങ്ങളുടെ മതിപ്പ് പ്രകടമാക്കുന്ന പ്രവർത്തനമാണ് ജീവനക്കാർ നടത്തിയതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അണുബാധ നിയന്ത്രിക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ ശിപാർശകളെ അടിസ്ഥാനമാക്കി വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയവും മറ്റ് പ്രാദേശിക ആരോഗ്യസ്ഥാപനങ്ങളും അംഗീകരിച്ച എല്ലാ ക്വാറൻറീൻ നടപടിക്രമങ്ങളും മികച്ചനിലയിൽ നിറവേറ്റുന്നതിനുള്ള എല്ലാ സൗകര്യവും ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അഹ്ബാബി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
