കാഴ്ചയില്ലെങ്കിലും സുഹൈൽ ഓടും, നാസർ ഹുസൈൻ കണ്ണാകും
text_fieldsദുബൈ: ദുബൈ മാരത്തണിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിലൊന്ന് സുഹൈൽ അൽനഷാഷ് എന്ന ജോർഡൻകാരനായിരിക്കും. ഓടുന്ന വഴികളോ കൂടെ ഓടുന്ന ആയിരങ്ങളെയോ കാണാൻ കണ്ണുകള ില്ലാതെയാണ് ഇദ്ദേഹം മത്സരിക്കുന്നത്. 10 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുക്കുന്ന സുഹൈൽ 45 മിനിറ്റിൽ ലക്ഷ്യത്തിലെത്താൻ പദ്ധതിയിട്ടാണ് ദുബൈയിലേക്കു വിമാനം കയറിയത്. മാരത്തണുകളിൽ മത്സരാർഥികളുടെ ബാഹുല്യം ഉള്ളതുകൊണ്ടുതന്നെ കാഴ്ചയില്ലാത്ത ഒരാൾക്ക് കൂട്ടിയിടിക്കാതെ ഓടണമെങ്കിൽ പരസഹായം അനിവാര്യമാണ്. മലപ്പുറം മേലാറ്റൂർ സ്വദേശി നാസർ ഹുസൈനാണ് സുഹൈലിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്.
മുമ്പ് പല മാരത്തണുകളിൽ മാറ്റുരച്ച നാസർ ദുബൈ മാരത്തണിൽ മത്സരിക്കാനുള്ള തെൻറ ആഗ്രഹം മാറ്റിവെച്ചാണ് സുഹൈലുമായി കൈകോർത്ത് ഒാടാൻ തയാറായത്. ഫെബ്രുവരിയിൽ നടക്കുന്ന അയൺമെൻ മത്സരത്തിന് കഠിനപരിശീലനം നടത്തുന്ന നാസറിനെ കോച്ച് ജെയിംസാണ് ഈ ഒരു ഉദ്യമം ഏൽപിച്ചത്. ചികിത്സ പിഴവ് മൂലം 13ാം വയസ്സ് മുതൽ കാഴ്ചശക്തി കുറഞ്ഞുവന്ന സുഹൈലിനു 18ാം വയസ്സോടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. എന്നാൽ, ജീവിതത്തോട് തോറ്റുകൊടുക്കാൻ തയാറാകാതെ ലോങ് ജംപിലും ഓട്ടത്തിലുമടക്കം നിരവധി അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് ഈ 36കാരൻ. സ്വന്തം നാടായ അമ്മാനിൽ നടന്ന മാരത്തണിൽ വെള്ളിമെഡൽ ജേതാവുമാണ് സുഹൈൽ. സമാന ശാരീരിക പരിമിതിയുള്ള ഹസൻ എന്ന ജോർഡൻകാരന് ഇറ്റലിക്കാരിയായ ആൻഡ്രിയയാണ് ദുബൈ മാരത്തണിൽ സഹായിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.