ഷോക്കേസിലെ പാവകളല്ല, തുടിക്കും കരളുള്ള കുഞ്ഞുങ്ങൾ
text_fieldsഒരു മനഃശാസ്ത്ര വിദഗ്ധ പങ്കുവെച്ച കേസ് സ്റ്റഡിയാണ്: ക്ലാസിൽ നന്നായി പഠിച്ചിരുന്ന, എഴുത്ത്, ചിത്രരചന മത്സരങ്ങളിൽ ചെറിയ ക്ലാസു മുതലേ ഒന്നാം സ്ഥാനം നേടിവന്നിരുന്ന മിടുക്കിക്ക് പൊടുന്നനെ ക്ലാസിൽ ശ്രദ്ധ നഷ്ടമാകുന്നുവെന്ന് അധ്യാപകരുടെ പരാതി. കുട്ടിക്ക് പരീക്ഷയടുക്കുേമ്പാൾ പനി, ശരീരത്തിൽ പലഭാഗങ്ങളിൽ വേദന. ആശുപത്രികളിൽ കൊണ്ടുപോയി സകലമാന പരിശോധനകളും നടത്തി. ഒരു ആരോഗ്യപ്രശ്നങ്ങളുമില്ല. പക്ഷേ, പനിക്കും വേദനക്കുമൊട്ട് കുറവുമില്ല. ഒടുവിൽ കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം സൈക്കോതെറപ്പിസ്റ്റിനരികിൽ എത്തിച്ചു. കുട്ടിയുമായി അൽപനേരം ചെലവിട്ടതും പ്രശ്നകാരണം തിരിച്ചറിഞ്ഞു, ചികിത്സ വേണ്ടത് രക്ഷിതാക്കൾക്കാണ്.
അവരെ വിളിച്ചു സംസാരിച്ചു. മകൾക്ക് താൽപര്യം പ്ലസ് ടു കഴിഞ്ഞ് ഫൈൻ ആർട്സ് കോഴ്സിനു ചേരാനാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഫൈൻ ആർട്സ് സ്ഥാപനങ്ങളിലെ പ്രവേശന വിവരങ്ങൾ, സ്കോളർഷിപ് സാധ്യതകൾ ഇവയെല്ലാം കാണാപ്പാഠമാണ് കുട്ടിക്ക്. പക്ഷേ, സഹോദരങ്ങളുടെ മക്കളിൽ ചിലർ ഡോക്ടർമാരും മറ്റുള്ളവരെല്ലാം മെഡിക്കൽ വിദ്യാർഥികളുമാകയാൽ രക്ഷിതാക്കൾക്ക് ഇവളെ എന്തുവില കൊടുത്തും മെഡിസിന് അയച്ചേ പറ്റൂ. മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കണമെന്ന് പിതാവ് നിർദേശിച്ചതിൽ പിന്നെയാണ് കുട്ടിയുടെ അസ്വാഭാവിക പനിയും വേദനകളും ആരംഭിച്ചത്. രക്ഷിതാക്കളോട് ഇക്കാര്യം തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതും പറഞ്ഞാൽ അംഗീകരിക്കിെല്ലന്ന ആശങ്കയുമാണ് വേദനകളുടെയും പനിയുടെയും രൂപത്തിൽ പ്രകടിപ്പിക്കപ്പെട്ടത്. രോഗിയായ മെഡിക്കൽ വിദ്യാർഥിയെയാണോ ഉല്ലാസവതിയായ മകളെയാണോ വേണ്ടെതന്ന് നിങ്ങൾ തീരുമാനിക്കൂവെന്നാണ് രക്ഷിതാക്കളോട് മനഃശാസ്ത്ര വിദഗ്ധ ആവശ്യപ്പെട്ടത്. വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെട്ട മാതാപിതാക്കൾ ഉറപ്പുനൽകി, മകളേ, നിെൻറ ജീവിതം ഹോമിച്ചൊരു പൊങ്ങച്ചം ഞങ്ങൾക്കു വേണ്ട. മക്കളുടെ നന്മയും നല്ലഭാവിയും ആഗ്രഹിച്ചാണ് മാതാപിതാക്കൾ ഉപരിപഠന സംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത് എന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് നാടും വീടും വിട്ട് കാതങ്ങൾ അകലെ വന്ന് ജോലി ചെയ്യുന്ന പ്രവാസികൾ. പക്ഷേ കുഞ്ഞുങ്ങളുടെ അഭിരുചി, താൽപര്യം, ആഗ്രഹം എന്നിവക്ക് മുൻഗണന നൽകാതെ അയൽവീട്ടിലെയും കുടുംബത്തിലെയും മറ്റേതെങ്കിലും കുട്ടികളുമായി താരതമ്യം ചെയ്ത് നടത്തുന്ന പദ്ധതികൾ ഗുണത്തെക്കാളേറെ കടുത്ത ദോഷങ്ങൾക്കാണ് വഴിവെക്കുക. ഒാർക്കണം, കുട്ടികൾ നിങ്ങളുടെ ജീവെൻറ കഷണമാണ്, തുടിക്കുന്ന ഹൃദയമുള്ള മനുഷ്യരാണ്, അല്ലാതെ നമ്മുടെ അഹങ്കാരത്തിനും അലങ്കാരത്തിനും പ്രദർശിപ്പിക്കാനുള്ള കാഴ്ചവസ്തുക്കളല്ല.
നമ്മുടെ പ്രഫഷനൽ കലാലയങ്ങളിൽ റാഗിങ് കേസുകളിൽ പിടിക്കപ്പെടുന്ന വിദ്യാർഥികളിൽ പലരും രക്ഷിതാക്കളുടെ ഇത്തരം തെറ്റായ തീരുമാനങ്ങളുടെ ഇരകളാണ്. തങ്ങൾക്ക് താൽപര്യമില്ലാത്ത കോഴ്സിന് പറഞ്ഞയച്ച രക്ഷിതാക്കളോടുള്ള പകയാണ് അവരിൽ പലരും സഹപാഠികളുടെമേൽ തീർക്കുന്നത്. കുട്ടികളുടെ പഠനത്തിന് മുടക്കുന്ന പണം ഇൻവെസ്റ്റ്മെൻറായി കരുതുന്നതും അതിൽനിന്ന് നിർബന്ധമായും വരുമാനം ലഭിക്കണമെന്ന് വാശിപിടിക്കുന്നതും നിർത്തണം. രക്ഷിതാക്കളുടെ മെഡിസിൻ, എൻജിനീയറിങ് ഭ്രമം നമ്മുടെ കുട്ടികളിൽ അടിച്ചേൽപിക്കുന്ന സമർദങ്ങളും പ്രയാസങ്ങളും എഴുതിയാൽ തീരില്ല.
അവ രണ്ടും മാത്രമാണ് സമൂഹത്തിൽ മാന്യത ലഭിക്കുന്ന തൊഴിലുകൾ എന്ന മിഥ്യാധാരണ ഇനിയെങ്കിലും തിരുത്തപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ ഒന്നാലോചിച്ചുേനാക്കൂ, ചിത്രകാരും എഴുത്തുകാരും നടീനടന്മാരും വ്യാപാരികളും കായിക താരങ്ങളും വാഹനവിദഗ്ധരും സാമൂഹിക പ്രവർത്തകരും ശിൽപികളും ഡിസൈനർമാരും സഞ്ചാരികളും പർവതാരോഹകരും ഒന്നുമില്ലാത്ത, ഡോക്ടർമാരും എൻജിനീയർമാരും മാത്രമുള്ള, മരുന്നിെൻറയും കോൺക്രീറ്റിെൻറയും മാത്രം മണമുള്ള ഒരു ലോകം -എത്ര ബോറായിരിക്കും സർ.
(അവസാനിച്ചു)
സൂപ്പർമാനും മാലാഖയുമല്ല, പച്ചമനുഷ്യന്മാർ
ഇനി പറയാനുള്ളത് കുഞ്ഞുമക്കളോടാണ്. വിദ്യാഭ്യാസ മേഖലയിൽ ഏറെ പുരോഗതി കൈവരിച്ചുവെന്ന് അഭിമാനിക്കുേമ്പാഴും പാമ്പുകളും നായ്ക്കളും വിഹരിക്കുന്ന സ്കൂളുകൾ ഇപ്പോഴുമുണ്ട് നമ്മുടെ സ്വന്തം നാടായ കേരളത്തിൽ. അത്തരം പ്രയാസങ്ങളൊന്നുമറിയാതെ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ക്ലാസ്മുറികളിൽ പഠിക്കാൻ അവസരം ലഭിച്ചവരാണ് നിങ്ങളോരോരുത്തരും. ജനിച്ചുവളർന്ന നാടിനെയും വീടിനെയും ബന്ധുക്കളെയും തനിച്ചാക്കി മാതാപിതാക്കൾ പ്രവാസികളായി പ്രയാസപ്പെടുന്നത് നമ്മുടെ നന്മക്കുവേണ്ടി കൂടിയാണ്. നമ്മുടെ ആദ്യ ഹീറോയും ഹീറോയിനുമായിരിക്കും മാതാപിതാക്കൾ. പക്ഷേ, കഥകളിലും കാർട്ടൂണിലും കാണുന്നതുപോലുള്ള സൂപ്പർമാനോ ദേവതകളോ അല്ല അവർ. മാതാപിതാക്കൾ നമ്മെ മനസ്സിലാക്കണം എന്നതുപോലെ അവരുടെ പ്രയത്നങ്ങളും പരിമിതികളും നമ്മളും തിരിച്ചറിയണം. ആപ്പിൾ ഫോണിനും വാച്ചിനുംവേണ്ടി നമ്മൾ വാശിപിടിക്കുേമ്പാൾ ഒരു ആപ്പിൾ പഴം കിട്ടിയിരുന്നെങ്കിൽ എന്ന് സ്വപ്നം കാണുന്ന നമ്മുടെ സമപ്രായക്കാരായ ലക്ഷക്കണക്കിന് കുട്ടികൾ ഇൗ ഉലകത്തിലുണ്ട്. അവരെക്കുറിച്ചുകൂടി ചിന്തിക്കുന്ന, പട്ടിണിയും വേദനകളും ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നവരാവണം നമ്മൾ ഒാരോരുത്തരും. ഒരു കണ്ണുരുട്ടലിെൻറ പേരിലോ വഴക്കുപറച്ചിലിെൻറ പേരിലോ പിണങ്ങി ഇറങ്ങിപ്പോകേണ്ടിടമല്ല വീട്. സ്വിച്ചിടുന്ന ലാഘവത്തോടെ അവസാനിപ്പിക്കാനുള്ളതല്ല ജീവിതം. അതി മനോഹരമായ, അത്ഭുതങ്ങൾ നിറച്ചുവെച്ചൊരു ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആകാശത്തിനുമപ്പുറത്തേക്ക് കുതിക്കുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.