നാലിലൊന്ന് വിദ്യാർഥികളും ഭീഷണിക്ക് വിധേയമാകുന്നുവെന്ന് വെളിപ്പെടുത്തൽ
text_fieldsദുബൈ: യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളിൽ നാലിലൊരാൾ ഭീഷണി നേരിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. ഇതിനെ ചെറുക്കുന്നതിനും ഭീഷണിപ്പെടുത്തൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച ക േസുകൾ നിരീക്ഷിക്കാനും പ്രതികരിക്കാനും പ്രത്യേക ശിശുസംരക്ഷണ യൂനിറ്റ് രൂപവത്കരിച്ച് സമഗ്രമായ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. മാതാപിതാക്കളിൽനിന്നോ അധ്യാപകരിൽനിന്നോ അല്ലെങ്കിൽ മറ്റുള്ളവരിൽനിന്നോ ഉള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ സ്വീകരിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തി കുട്ടികളെ സംരക്ഷിക്കുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളെ ഒരു ഹോട്ട്ലൈൻ വഴി ബന്ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. വിദ്യാർഥികൾക്കിടയിലെ മോശം പെരുമാറ്റത്തെ തടയാനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഇൗ യൂനിറ്റ്.
കഴിഞ്ഞവർഷം ഇതിനായി വാർഷിക ദേശീയ ഭീഷണി തടയൽ വാരം സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് ഭീഷണിപ്പെടുത്തലിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുകയും അവബോധം വളർത്തുന്നതിനായി പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. ഒരു കൂട്ടം ശിശുസംരക്ഷണ ഓഫിസർമാരാണ് യൂനിറ്റുകളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കുവേണ്ടി ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. പെൺകുട്ടികളിലും ആൺകുട്ടികളിലും ഒരുപോലെ വാക്കാലുള്ളതും ശാരീരികവുമായ ഭീഷണിപ്പെടുത്തൽ നടക്കുന്നുണ്ട്. എല്ലാ തരത്തിലും ഭീഷണിപ്പെടുത്തലുകളും അത് സാമൂഹികമായാലും ഓൺലൈനായാലും കുട്ടികളുടെ ക്ഷേമത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിവിറ്റീസ് സെക്ടർ അണ്ടർ സെക്രട്ടറി ഡോ. അംന അൽ ഷംസി പറഞ്ഞു.
എന്നാൽ, അന്താരാഷ്ട്ര ശരാശരിയേക്കാൾ (മൂന്ന് വിദ്യാർഥികളിൽ ഒരാൾ) യു.എ.ഇയിൽ ഭീഷണിപ്പെടുത്തൽ കുറവാണെന്ന് അംന അൽ ഷംസി ചൂണ്ടിക്കാട്ടി. മാതാപിതാക്കളിൽ അവബോധം വളർത്തുന്നതിനും കുട്ടികൾക്കിടയിൽ ഭീഷണിയുടെ ലക്ഷണങ്ങൾ കണ്ടെത്താൻ അവരെ പഠിപ്പിക്കുന്നതിനും മന്ത്രാലയം ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകളിൽ കൗൺസലർമാരെയും സ്റ്റാഫുകളെയും പരിശീലിപ്പിക്കുകയും ചെയ്യും. മറ്റു മന്ത്രാലയങ്ങളിലെ പ്രോഗ്രാമുകളിൽ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപവത്കരിക്കുകയും കുട്ടികൾക്കായി വ്യക്തിഗത കൗൺസലിങ് സെഷനുകൾ ഏർപ്പെടുത്തുകയുമാണ് ഇനിയുള്ള പദ്ധതികൾ - ഡോ. അംന കൂട്ടിച്ചേർത്തു. ഗ്രൂപ് സെഷനുകളിൽ, സ്കൂളിലെ വെല്ലുവിളികൾ ചർച്ചചെയ്യാനും ഭീഷണിപ്പെടുത്തലിന് സാക്ഷ്യം വഹിക്കുകയോ അല്ലെങ്കിൽ അതിന് വിധേയരാകുകയോ ചെയ്താൽ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എമിറേറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് എജുക്കേഷനുമായി ചേർന്ന് സർവേ നടത്താനൊരുങ്ങുകയാണ് ആക്ടിവിറ്റീസ് സെക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.