ഉദ്യോഗസ്ഥരുടെ ശാഠ്യത്തിൽ വീട്ടമ്മയുടെ യാത്ര മുടങ്ങി
text_fieldsഷാർജ: തിരുവനന്തപുരം കടവൂർ സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ തിരുവനന്തപുരം വിമാനതാവള അധികൃതരുടെ മനുഷ‍്യത്വ രഹി തമായ സമീപനം മൂലം ദുരിതത്തിലായത് 14 മണിക്കൂർ. 47 വയസുള്ള ഇവർ പുലർച്ചെ 6.30നുള്ള ഐ.എക്സ് 535 എയർ ഇന്ത‍്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് യാത്ര ചെയ്യാൻ മുഴുവൻ രേഖകളുമായാണ് വിമാനതാവളത്തിൽ എത്തിയത്. പുലർച്ചെ 2 മണിക്ക് തന്നെ വിമാനതാവളത്തിൽ എത്തിയിരുന്നു. ചെക്കിങ് കഴിഞ്ഞ് ബോഡിങ് പാസും വാങ്ങി സന്തോഷത്തോടെ എമിഗ്രേഷൻ ഓഫീസർക്ക് മുന്നിലെത്തിയ ഇവർക്ക് പിന്നെ സന്തോഷിക്കാനായില്ല. വിസയുടെ കോപ്പി രണ്ട് ഭാഗമാക്കിയാണ് യു.എ.ഇയിൽ നിന്ന് അയച്ചിരുന്നത്. എന്നാൽ ഫോട്ടോ കോപ്പിയിൽ മുകളിലെ ഭാഗം ഉൾപ്പെട്ടിരുന്നില്ല. ഈ ഭാഗം എവിടെയെന്ന് ചോദിച്ചപ്പോൾ സാധാരണക്കാരിയായ വീട്ടമ്മ അൽപം ആശയക്കുഴപ്പത്തിലായി.
വിമാനതാവളത്തിലേക്ക് കൊണ്ടുവിട്ട ബന്ധുക്കളെല്ലാം തന്നെ മടങ്ങിയിരുന്നു. ഉടനെ തന്നെ ഷാർജയിൽ നിന്ന് വിസ അയച്ച അഡ്വ. മഞ്ജുവിനെ വിളിച്ച് കാര‍്യം പറഞ്ഞു. വാട്സാപ്പിലേക്ക് രേഖകളെല്ലാം അയച്ചിട്ടുണ്ടെന്നും പേടിക്കാനൊന്നുമില്ലയെന്നും പറഞ്ഞ് മഞ്ജു സമാധാനിപ്പിച്ചെങ്കിലും ബിന്ദുവിെൻറ മൊബൈലിൽ നെറ്റില്ലാത്തത് കാരണം ഫയൽ തുറക്കാനായില്ല. ഓഫീസറുടെ ഈ^മെയിലിലേക്ക് രേഖകൾ അയക്കാൻ വിലാസം ആവശ‍്യപ്പെട്ടെങ്കിലും അതിനൊന്നും സാധിക്കില്ല എന്നായിരുന്നു മറുപടി. യാത്രക്കാരിൽ ആരുടെയെങ്കിലും ഈ മെയിൽ വിലാസമോ, വാട്സാപ്പോ തരപ്പെടുത്താൻ മഞ്ജു നിർദേശിക്കുകയും ഒമാനിലേക്ക് പോകാൻ വന്ന ഒരു യാത്രക്കാരൻ നൽകുകയും ചെയ്തു.
ഇതിലേക്ക് രേഖകളെല്ലാം അയച്ചപ്പോൾ ഒമാൻ യാത്രക്കാരെൻറ മൊബൈലിലേക്ക് വന്ന യു.എ.ഇ യാത്രക്കാരിയുടെ രേഖ സ്വീകാര‍്യമല്ല എന്നാണ്, സാങ്കേതിക വിദ‍്യയിലും വിദ‍്യഭ‍്യാസത്തിലും ലോകത്തോടൊപ്പം തന്നെ കുതിക്കുന്ന കേരളത്തിലെ ഒരു അന്താരാഷ്ട്ര വിമാനതാവളത്തിലെ ഉദ‍്യോഗസ്ഥൻ മറുപടി പറഞ്ഞത്. കരഞ്ഞ് പറഞ്ഞിട്ടും ഉദ‍്യോഗസ്ഥൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതിനിടെ സമയവും പോയി കൊണ്ടിരുന്നു. രേഖകളെല്ലാം കൃത്യ സമയത്ത് എത്തിച്ചിട്ടും ഉദ‍്യോഗസ്ഥന് തൃപ്തിയായില്ല. കുറച്ചു നേരത്തിന് ശേഷം ബിന്ദുവിെൻറ ബോഡിങ് പാസ് വാങ്ങിയ ഉദ‍്യോഗസ്ഥൻ ഓഫ് ലോഡഡ് എന്ന് സീലടിച്ചു കൊടുത്തു. പ്രവാസികളോട് തുടരുന്ന ചിറ്റമ്മനയം തന്നെയായിരിക്കണം പുലർച്ചെ 6.30നുള്ള വിമാനത്തിൽ യാത്ര ചെയ്യാനായി വീട്ടിൽ നിന്ന് രാത്രി 12 മണിക്ക് പുറപ്പെട്ട് നാലുമണിക്കൂർ മുമ്പ് തന്നെ വിമാനതാവളത്തിലെത്തിയ ഒരു പാവം വീട്ടമ്മയോടും ഇയാൾക്ക് തോന്നിയിട്ടുണ്ടാവുക.
ബിന്ദുവിെൻറ കൈയിൽ ആകെ ഉണ്ടായിരുന്നത് 40 രൂപയാണ്. അകത്ത് നിന്ന് ഒരു ചായ പോലും കുടിക്കാൻ അത് തികയുമായിരുന്നില്ല. പിന്നെ പുറത്തേക്ക് പോയി. വൈകീട്ട് 4.55ന് ദുബൈയിലേക്കുള്ള ഐ.എക്സ് 539 എയർ ഇന്ത‍്യ എക്സ്പ്രസിലേക്ക് പിന്നീട് ടിക്കറ്റ് എടുത്തു നൽകി മഞ്ജു. സാമ്പത്തിക, സമയ നഷ്ടവും മാനസിക പീഡനങ്ങളും ചൂണ്ടി കാണിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞു. തിരുവനന്തപുരം വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മറ്റും ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളെ പലപ്പോഴും അഭിമുഖികരിക്കേണ്ടി വരാറുണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന നൗഷാദ് പറഞ്ഞു. എന്നാൽ ഇത്തരം ഒട്ടും സൗഹൃദമല്ലാത്ത പെരുമാറ്റം ഉദ‍്യോഗസ്ഥർ പുറത്തെടുക്കുന്നത് സാധാരണക്കാരോടാണെന്നും ഒരിക്കൽ വൈകി എത്തിയ തന്നോട് വളരെ മാന‍്യമായി ഉദ‍്യോഗസ്ഥർ പെരുമാറിയതായും മഞ്ജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
