മരണസാക്ഷ്യങ്ങളുടെ ഫോട്ടോഗ്രാഫർ വിടപറഞ്ഞു
text_fieldsഷാർജ: ഷാർജ പൊലീസിലെ ക്രിമിനൽ വിഭാഗത്തിൽ 31 വർഷം ഫോട്ടോഗ്രഫറായിരുന്ന പുലവർ മഹ് മൂദ് നാട്ടിൽ നിര്യാതനായി. മൃതദേഹങ്ങളുടെ കൂടെ ഇത്രക്കധികം ദൂരം സഞ്ചരിച്ച മറ്റൊരു ഫോട്ടോഗ്രഫർ ലോകത്ത് വെറെ ഉണ്ടാവുകയില്ല. എഴുതിയാൽ തീരാത്ത അത്രയും അനുഭവങ്ങൾ മനസിൽ സൂക്ഷിച്ച ഫോട്ടോഗ്രഫർ. ദുരൂഹമോ അസ്വാഭാവികമോ, അപകടങ്ങളിലോ മരണപ്പെട്ടവരുടെ മഹസറുകൾ തയ്യാറാക്കാൻ പലനിലയിലുള്ള ഫോട്ടോകൾ പൊലീസിന് നിർബന്ധമാണ്. കേസിന് തീർപ്പാകുന്നത് വരെ അതിന് ഏറെ പ്രാധാന്യവുമുണ്ട്. ഷാർജയിലും ഉപനഗരങ്ങളിലും വെച്ച് ഇത്തരത്തിൽ മരിച്ചവരെ തേടി ആദ്യമെത്തുന്നവരിൽ ഒരാൾ മഹ്മൂദായിരുന്നു. കാമറയിലെത്തും മുമ്പ് ഹൃദയത്തിൽ പതിയുന്ന ആ നൊമ്പര കാഴ്ച്ചകളെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിെൻറ മിഴികൾ നിറയാറുണ്ടായിരുന്നു.
ചതിയിൽ പെട്ടും പ്രവാസ ജീവിതത്തിൽ പരാജയം നേരിട്ടും ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവരെ പിന്നെ കണ്ടെത്തിയിരുന്നത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും തോട്ടങ്ങളിലും മറ്റും ചേതനയറ്റ നിലയിലായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞായിരിക്കും. അപ്പോഴേക്കും എല്ലിൽ നിന്ന് മാംസം വേറിട്ടിരിക്കും, കുടൽമാലകൾ പുറത്തേക്ക് ഞാണിരിക്കും. വിവരം അറിഞ്ഞെത്തുന്ന പൊലീസ് സംഘം ആദ്യം മൃതദേഹങ്ങളുടെ ഫോട്ടോഗ്രഫുകൾ എടുക്കും. ഷാർജയിൽ ഇത്തരം ദുരൂഹ മരണങ്ങളുടെ ഫോട്ടോകൾ എടുക്കുന്ന ദൗത്യമാണ് മഹ്മൂദിന്. മരണപ്പെട്ടവരുടെ ആൽബം സൂക്ഷിക്കുന്ന ലോകത്തിലെ വിരലിലെണ്ണാവുന്നവരിൽ ഒരാളായിരുന്നു ഇദ്ദേഹം. ആദ്യ കാലത്തൊക്കെ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കാൻ പോയാൽ അന്നം ഇറങ്ങാറില്ല. ചീഞ്ഞളിഞ്ഞ മൃതദേഹത്തിെൻറ അടർന്ന് തൂങ്ങിയ കണ്ണിലെ കിനാവുകൾ മനസിലേക്ക് ഓടിയെത്തും. അയാളെ കാത്തിരിക്കുന്ന കുടുംബം മനസാകെ വേദനയായി നിറയും.
വിസ തട്ടിപ്പുകാരുടെ ചതിയിൽപ്പെട്ടവരായിരുന്നു ജീവിതത്തിെൻറ പാതി വഴിയിൽ വെച്ച് ഒളിച്ചോടിയവരിലധികവുമെന്ന് മഹ്മൂദ് പറയുമായിരുന്നു. ജർമനിയിലേക്ക് അനധികൃതമായി കടക്കാൻ വിമാനത്തിെൻറ വീൽ കംപാർട്ട്മെൻറിൽ കയറി കൂടി യാത്ര ചെയ്യുന്നതിനിടെഷാർജയിലെ ബറാഷി മരുഭൂമിയിൽ ചിതറി വീണ പാകിസ്താനികളുടെ മൃതദേഹങ്ങൾ ആദ്യം പകർത്തിതും ഇദ്ദേഹമായിരുന്നു. പുലവർ എന്ന തമിഴ് വാക്കിന് മലയാളത്തിൽ കവിയെന്നാണ് അർഥം. മഹ്മൂദിെൻറ പൂർവികർ അറിയപ്പെടുന്ന കവികളായിരുന്നു. തായ്മൊഴി തമിഴായിരുന്ന പാലക്കാട്ടുക്കാർ. കാലം മഹ്മൂദിലെത്തിയപ്പോൾ കവിത കുറിക്കുന്നത് കാമറയിലായി. വിഷയം മൃതദേഹങ്ങളും. മരണങ്ങളുടെ ക്ലിക്കുകളോട് യാത്ര പറഞ്ഞ് അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. ദൈദിലെ ആ തോട്ടത്തിലെ കൊച്ചു വീട്ടിൽ എന്നും ഒരു നിഴലായി കൂടെ ഉണ്ടായിരുന്ന ഭാര്യ ആമിനയെ തനിച്ചാക്കി ക്ലിക്കുകൾ തെല്ലുമില്ലാത്ത ലോകത്തിലേക്ക് തിരികെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.