നനഞ്ഞു കുതിർന്ന് യു.എ.ഇ
text_fieldsദുബൈ: ഞായറാഴ്ച വ്യാപകമായി പെയ്ത മഴയിൽ യു.എ.ഇ. കുതിർന്നു. പുലർച്ചെ മുതൽ ചിലയിടങ ്ങളിൽ കാറ്റും മഴയുമുണ്ടായിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെയാണ് രാജ്യവ്യാപകമായി ശക്തമായ മഴ പെയ്തത്. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളി ലൊക്കെ കനത്ത മഴയാണ് ലഭിച്ചത്. വൈകിട്ട് ആരംഭിച്ച മഴ രാത്രി വൈകും വരെ നീണ്ടു. പല റോഡുക ളിലുമുണ്ടായ വെള്ളക്കെട്ട് യാത്ര ദുഷ്ക്കരമാക്കി. വൻ ഗതാഗതക്കുരുക്കും ചിലയിടങ്ങളിൽ അനുഭവപ്പെട്ടു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. എന്നാൽ പ്രധാന റോഡുകളൊന്നും അടക്കേണ്ടി വന്നില്ല.
മഴയും വെള്ളക്കെട്ടും ബാധിച്ച സ്കൂളുകൾ തിങ്കളാഴ്ച തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.
സ്കൂൾ അധികൃതർക്ക് ഇത് സംബന്ധിച്ച തീരുമാനം എടുക്കാം. കുട്ടികളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾക്കും സ്കൂൾ ബസുകൾക്കും കടന്നു ചെല്ലാനാവാത്ത അവസ്ഥയുണ്ടെങ്കിൽ സ്കൂൾ പ്രവർത്തിപ്പിക്കരുത്. മലയോര മേഖലകളിലെ സ്കൂളുകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇൗ ആഴ്ച മുഴുവൻ മഴ കിട്ടുമെന്നാണ് കണക്കുകൂട്ടൽ. തെക്ക് കിഴക്കന്‍ കാറ്റും വടക്ക് പടിഞ്ഞാറന്‍ കാറ്റും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തി കൈവരിച്ചേക്കാം. അന്തരീക്ഷ ഉൗഷ്മാവിലും കുറവ് വന്നിട്ടുണ്ട്. ഞായറാഴ്ച വടക്കന്‍ മലയോര മേഖലയിലും കിഴക്കന്‍ തീരമേഖലകളിലും താപനില 15 ഡിഗ്രിയിലും താഴെ എത്തിയിരുന്നു.
ഹജ്ജര്, ഫര്‍ഫര്‍ മലയോര മേഖലകളില്‍ എട്ട് ഡിഗ്രിക്ക് താഴെയാണ് താപനില രേഖപ്പെടുത്തിയത്. അണക്കെട്ടുകളിലേക്ക് നല്ലതോതില്‍ ജലം ഒഴുകിയെത്തിയിട്ടുണ്ട്. പലഭാഗത്തും അണക്കെട്ടുകള്‍ വരണ്ട് കിടക്കുകയായിരുന്നു. മഴയും കാറ്റും ചേരുന്നതോടെ ദൂരകാഴ്ച്ചയില്‍ കുറവ് വരാന്‍ സാധ്യതയേറെയാണെന്നും ദീര്‍ഘദൂര റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. കടലില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് അധികൃതർ അറിയിച്ചു. വെള്ളക്കെട്ടുകൾ നീക്കാൻ ടാങ്കറുകളും പമ്പുകളും സജ്ജമാണ്. മരങ്ങളോ പാറകളോ വീണ് ഗതാഗതം നിലച്ചതായി റിപ്പോർട്ടില്ല. എങ്കിലും വാദികളിൽ നിന്നും മറ്റും അകന്നു നിൽക്കണം. തിങ്കളാഴ്ചയും മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. യാത്രക്കാര്‍ അമിത വേഗത, മറികടക്കല്‍ തുടങ്ങിയവ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ കാറ്റും മഴ രാത്രിയും തുടര്‍ന്നതോടെ ഷാര്‍ജയിലെ മിക്കഭാഗത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വ്യവസായ മേഖലയിലെ റോഡുകളിലും ഇടവഴികളിലും വെള്ളം കെട്ടിനിന്നത് ഗതാഗതത്തെ കാര്യമായി തന്നെ ബാധിച്ചു. നഗരസഭ വാഹനങ്ങള്‍ എത്തി വെള്ളം നീക്കം ചെയ്താണ് തടസങ്ങള്‍ നീക്കിയത്. വൃഷ്ടി പ്രദേശങ്ങളോടൊപ്പം തന്നെ പട്ടണങ്ങളിലും മഴ കോരിച്ചൊരിയുകയായിരുന്നു. ഷാര്‍ജ, ദുബൈ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ഖാന്‍, അല്‍ താവൂന്‍, അല്‍ നഹ്ദ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ഞായറാഴ്ച രാത്രി ലഭിച്ചത്. തീരമേഖലകളായ മംസാര്‍, ഹിറ, ഫിഷ്ത്ത് തുടങ്ങിയ ഭാഗത്ത് ശക്തിയാര്‍ജിച്ച മഴ തൊട്ടടുത്ത പട്ടണങ്ങളിലും പെയ്തിറങ്ങി. അജ്മാനിൽ പെയ്ത മഴ പ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിനും കാരണമായി. ചിലയിടങ്ങളിൽ വെള്ളക്കെട്ട് വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.