ലോകകപ്പ് ഫുട്ബാൾ യോഗ്യത: യു.എ.ഇയുടെ മോഹം പൊലിഞ്ഞു; പരിശീലകൻ രാജിവെച്ചു
text_fieldsഅബൂദബി: ചൊവ്വാഴ്ച സിഡ്നിയിൽ നടന്ന മത്സരത്തിൽ ആസ്ട്രേലിയയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ട് ലോകകപ്പ് ഫുട്ബാൾ മോഹം പൊലിഞ്ഞ യു.എ.ഇയുടെ പരിശീലകൻ രാജിവെച്ചു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി പ്ലേ ഒാഫിലൂടെ 2018ൽ റഷ്യയിലെത്താമെന്ന യു.എ.ഇയുടെ പ്രതീക്ഷകൾ തകർന്നതോടെയാണ് പരിശീലകൻ മഹ്ദി അലി സ്ഥാനമൊഴിഞ്ഞത്. തനിക്ക് ഒഴിയാൻ സമയമായെന്ന് മത്സര ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മഹ്ദി പറഞ്ഞു. തനിക്ക് കഴിയാവുന്നത്ര നല്ല രീതിയിൽ പ്രവർത്തിച്ചു. ഫെഡറേഷൻ തന്നോട് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറാഖുമായുള്ള മത്സരത്തിന് മുമ്പ് രാജിവെക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിക്സ് ഫുട്ബാളിൽ ആദ്യമായി യോഗ്യത നേടി 2012ൽ ലണ്ടനിൽ കളിച്ച യു.എ.ഇ ടീമിനെ പരിശീലിപ്പിച്ചത് മഹ്ദി അലി ആയിരുന്നു. പിറ്റേ വർഷം ബഹ്റൈനിൽ നടന്ന ഗൾഫ് കപ്പിൽ യു.എ.ഇ ദേശീയ ടീം ചാമ്പ്യന്മാരായി. 2015ലെ ഏഷ്യൻ കപ്പിൽ ടീം സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ഏറെ പ്രതീക്ഷകളോടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങിയ ടീം ആരാധകരെ നിരാശരാക്കി പുറത്തുപോവുകയായിരുന്നു. ജാക്സൺ ഇർവിനും മാത്യും ലെക്കിയും നേടിയ ഗോളുകളിലാണ് ആസ്ത്രേലിയ യു.എ.ഇക്കെതിരെ വിജയം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.