യു.എ.ഇയിൽ അവയവദാനത്തിൽ 35 ശതമാനം വർധന; 30 മാസത്തിനിടെ 1,026 അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ
text_fieldsദുബൈ: യു.എ.ഇയിൽ അവയവദാന രംഗത്ത് വൻ മുന്നേറ്റം. കഴിഞ്ഞ 30 മാസത്തിനിടെ (2024 ജനുവരി മുതൽ 2026 ജൂൺ വരെ) രാജ്യത്ത് 1,026 അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. മരണാനന്തര അവയവദാനത്തിൽ 2024നെ അപേക്ഷിച്ച് 35 ശതമാനത്തിന്‍റെ വർധനയാണ് 2025ൽ ഉള്ളത്. കഴിഞ്ഞ വർഷം 149 പേർ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തതിലൂടെ 451 പേർക്ക് പുതുജീവൻ ലഭിച്ചു.
ദേശീയ അവയവ മാറ്റിവെക്കൽ കമ്മിറ്റി ചെയർമാൻ ഡോ. അലി അബ്ദുൽകരീം അൽ ഉബൈദ്ലിയാണ് ദുബൈയിൽ നടന്ന കോൺഫറൻസിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2024ൽ 352, 2025ൽ 452, 2026ന്‍റെ ആദ്യ പകുതിയിൽ 222 എന്നിങ്ങനെയാണ് ശസ്ത്രക്രിയകളുടെ വാർഷിക കണക്കുകൾ.
ഹൃദയം, വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയവയാണ് പ്രധാനമായും മാറ്റിവെച്ചത്. യു.എ.ഇയിലെ അവയവദാന പദ്ധതി ലോകത്തിലെ തന്നെ അതിവേഗം വളരുന്ന ഒന്നായി മാറിയിട്ടുണ്ട്. സർക്കാരിന്‍റെ മികച്ച പിന്തുണയും ബോധവൽക്കരണവുമാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തെ അവയവം മാറ്റിവെക്കൽ ശൃംഖലയും കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. നിലവിൽ ഒമ്പത് ആശുപത്രികളിൽ വൃക്ക മാറ്റിവെക്കാനും അഞ്ച് ആശുപത്രികളിൽ കരൾ മാറ്റിവെക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഇതിനുപുറമെ ഒരു ആശുപത്രിയിൽ ഒന്നിലധികം അവയവങ്ങൾ ഒരേസമയം മാറ്റിവെക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അവയവദാന രംഗത്ത് അയൽ രാജ്യങ്ങളുമായുള്ള സഹകരണവും യു.എ.ഇ ശക്തമാക്കി. ഇതിന്‍റെ ഫലമായി മുമ്പ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോയിരുന്ന കുവൈത്തിൽനിന്നുള്ള നിരവധി രോഗികൾ ഇപ്പോൾ ചികിത്സക്കായി യു.എ.ഇയിൽ എത്തുന്നുണ്ട്. സമഗ്രമായ ആരോഗ്യ ഇൻഷുറൻസിന്‍റെ പിന്തുണയും ഈ പദ്ധതിക്ക് ലഭിക്കുന്നു. രോഗികളെ ചികിത്സിക്കുക എന്നതിലുപരി, മറ്റ് ജീവനുകൾ രക്ഷിക്കാനായി അവയവദാനം ചെയ്യാൻ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

