യു.എ.ഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലേക്ക്
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തിങ്കളാഴ്ച ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തവും അടക്കമുള്ള രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം. പ്രസിഡന്റായതിനുശേഷം ഇതു മൂന്നാം തവണയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ടിൽ പറഞ്ഞു.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ 2024 സെപ്റ്റംബറിലെ ഇന്ത്യാ സന്ദര്‍ശനത്തിനും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ 2025 ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനത്തിനും മറ്റ് ഉന്നതതല കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് യു.എ.ഇ പ്രസിഡന്റ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.
യു.എ.ഇ ആദ്യമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ(സെപ) ഒപ്പുവെച്ചത് ഇന്ത്യയുമായാണ്. പിന്നീട് പ്രാദേശിക കറന്‍സി ഇടപാട് സംവിധാനവും നിലവില്‍ വന്നതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്രാപിച്ചിരുന്നു. മേഖലയില്‍ ഇരുരാഷ്ട്രങ്ങള്‍ക്കും താല്പര്യമുള്ള വിവിധ വിഷയങ്ങളും യു.എ.ഇ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ചര്‍ച്ചയാവും. യു.എ.ഇയിൽ നിന്ന് ഉന്നതതല സംഘവും ശൈഖ് മുഹമ്മദിനെ സന്ദർശനത്തിൽ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

