യു.എ.ഇ പ്രസിഡന്റും ജോർഡൻ രാജാവും കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ സമീപം
ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
നേതാക്കൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും രാജ്യങ്ങൾക്ക് സമാധാനവും പുരോഗതിയും ആശംസിക്കുകയും ചെയ്തു. മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളും അതിന്റെ സുരക്ഷ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയായി. ഈ സാഹചര്യത്തിൽ യു.എ.ഇ സുരക്ഷക്കായി സ്വീകരിക്കുന്ന നടപടികൾക്ക് ജോർഡന്‍റെ പിന്തുണ പ്രഖ്യാപിച്ചു.
യു.എ.ഇയും ജോർഡന്റെ സുരക്ഷക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി സൈനിക നടപടികൾ അവസാനിപ്പിച്ച് സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിൽ നിരവധി ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

