മുഴുസമയം ശുദ്ധോർജം; ലോകത്തെ ആദ്യ സംവിധാനം അബൂദബിയിൽ
text_fieldsമന്ത്രി സുല്‍ത്താന്‍ അല്‍ ജാബിർ അബൂദബി സുസ്ഥിരത വാരത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുന്നു
അബൂദബി: മുഴുസമയം ശുദ്ധോർജം ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ സംവിധാനം യു.എ.ഇയിൽ. അബൂദബി ശുദ്ധോർജ കമ്പനിയായ മസ്ദര്‍ ഒന്ന് ജിഗാവാട്ട് സൗരോര്‍ജം ഉൽപാദിപ്പിക്കുന്ന സൗരോര്‍ജ പദ്ധതി ആരംഭിച്ചതായി വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി സുല്‍ത്താന്‍ അല്‍ ജാബിറാണ് അറിയിച്ചത്. അബൂദബി സുസ്ഥിരത വാരത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അബൂദബി ദേശീയ എണ്ണ കമ്പനി ചീഫ് എസ്ക്യൂട്ടിവും മസ്ദര്‍ ചെയര്‍മാനുമായ അദ്ദേഹം പദ്ധതി പ്രഖ്യാപനം നടത്തിയത്.
പുനരുപയോഗ ഊര്‍ജം ബേസ് ലോഡ് ഊര്‍ജമായി മാറ്റുന്നത് ഇതാദ്യമായാണെന്നും സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ വിശ്വസനീയമായ ഊര്‍ജമായി എങ്ങനെ പരിവര്‍ത്തനപ്പെടുത്താമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമുക്കിന്ന് ലഭിച്ചിരിക്കുന്നതെന്നും മസ്ദറിന്റെ പുതിയ പദ്ധതി പ്രഖ്യാപനത്തിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു.
ചാറ്റ് ജി.പി.ടി പോലുള്ള ആപ്ലിക്കേഷനുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച 2050ഓടെ വൈദ്യുതി ആവശ്യകതയില്‍ 250 ശതമാനം വര്‍ധനക്ക് കാരണമാകുമെന്നും ഇതിലൂടെ വൈദ്യുതി ഉപയോഗം 35,000 ജിഗാവാട്ടില്‍ എത്താന്‍ കാരണമാവുമെന്നും അല്‍ ജാബിര്‍ പറഞ്ഞു. അഭൂതപൂര്‍വമായ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഊര്‍ജ സ്രോതസ്സുകളുടെ ആവശ്യകതയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബൂദബിയിൽ 90 ചതുരശ്ര കി.മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് 600 കോടി ഡോളർ നിക്ഷേപം വേണ്ടിവരുമെന്നും 2027ഓടെ പ്രവർത്തനം ആരംഭിക്കുമെന്നും മസ്ദറിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുൽ അസീസ് അൽ ഉബൈദലി പറഞ്ഞു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

