ബുത്തീന തീപിടിത്തം:ഗോവണി വാതിൽ തുറന്നിട്ടത് മരണ സംഖ്യ ഉയർത്തി
text_fieldsഷാർജ: കഴിഞ്ഞ ദിവസം ഷാർജ അൽ ബുത്തീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ വില്ലനായി ഗോവണി വാതിൽ. തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് അപകടത്തിെൻറ തോത് ഉയർത്തും. ഇത്തരം ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് കെട്ടിടങ്ങളിലെ അടിയന്തര സംവിധാനങ്ങൾ. എന്നാൽ അപകടം നടന്ന കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള ഗോവണിയുടെ വാതിൽ തുറന്ന് കിടന്നത് കാരണം പുകപടലങ്ങൾ ഈ ഭാഗത്ത് നിറഞ്ഞതാണ് യു.പി. സ്വദേശി ജിതേന്ദ്ര പാണ്ടെയുടെയും പാകിസ്താൻ സ്വദേശിനി ഗസലിെൻറയും മരണത്തിന് കാരണമായത്. അപകടം മണത്തറിഞ്ഞ ഇവർ ഗോവണി വഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുകപടലങ്ങൾ അത് രാജയപ്പെടുത്തുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്. ചില സന്ദർഭങ്ങളിൽ പുകയും വിഷവാതകങ്ങളും തീയെക്കാൾ നാശം വിതക്കും. അടിയന്തിര വാതിലുകളിലും ഇടനാഴികകളിലും യാതൊരു തടസവും സൃഷ്ടിക്കരുതെന്ന് സിവിൽ ഡിഫൻസ് പതിവായി മുന്നറിയിപ്പ് നൽകുേമ്പാഴും മിക്ക കെട്ടിടങ്ങളിലും ഗോവണി വാതിൽ തുറന്ന് കിടക്കുന്നത് പതിവ് കാഴ്ച്ചയാണ്. അപകടം നടന്ന കെട്ടിടത്തിലെ റൂമുകളിലെല്ലാം വിൻഡോ ഏ.സികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒന്നാം നിലയിലെ ഒരു ഏ.സിയിൽ സംഭവിച്ച ഷോർട്ട് സർക്യൂട്ടാണ് അപകടം വിതച്ചത്. എ.സി. പ്രവർത്തിപ്പിച്ച ഉടനെ മുറിയിലേക്ക് അടിച്ചു കയറിയ പുകമണമാണ് പലരെയും മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സഹായിച്ചതെന്ന് കെട്ടിടത്തിൽ താമസിക്കുന്നവർ പറയുന്നു. ശക്തമായ പുകപടലങ്ങളെ വകവെക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ പൊലീസ്–സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപ്പെടലാണ് മരണസംഖ്യ കുറച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ ഒൻപത് ഉദ്യോഗസ്ഥരാണ് പുക ശ്വസിച്ച് അവശരായത്. എട്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനിടയിലായിരുന്നു സംഭവം. രക്ഷപ്പെട്ട് കുവൈത്ത് ആശുപത്രിയിൽ കഴിയുന്ന സുഡാനി കുടുംബത്തിന് അപകട ദൃശ്യങ്ങൾ ഇപ്പോഴും മനസിൽ നിന്ന് മാഞ്ഞിട്ടില്ല. മൂന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. പുറത്തെ ബഹളം കേട്ടാണ് ഞെട്ടി ഉണർന്നത് ഗോവണി വഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുക കൂട്ടങ്ങൾ അതിന് സമ്മതിച്ചില്ല. അതിനിടയിലാണ് ദൈവദൂതൻമാരെ പോലെ ഉദ്യോഗസ്ഥർ പാഞ്ഞെത്തി രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.