ഗസ്സയിൽ 150കോടി ഡോളറിന്റെ സഹായമെത്തിച്ച് യു.എ.ഇ
text_fieldsഎയർഡ്രോപ്പ് വഴി യു.എ.ഇയുടെ സഹായം ഗസ്സയിൽ എത്തിക്കുന്നു
ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിൽ 150കോടി ഡോളറിന്റെ സഹായമെത്തിച്ച് യു.എ.ഇ. വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സഹായം ഗസ്സയിൽ യു.എ.ഇക്ക് എത്തിക്കാൻ സാധിച്ചുവെന്നും മാനുഷിക സാഹായത്തിനുള്ള യു.എൻ ഓഫീസിന്റെ ഫിനാൻഷ്യൽ ട്രാക്കിങ് സർവീസിനെ ഉദ്ധരിച്ച് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ വെളിപ്പെടുത്തി.
72,280 രോഗികൾക്ക് മെഡിക്കൽ സഹായം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് 78,000ടൺ സഹായ വസ്തുക്കളുടെ വിതരണം എന്നിവ ഇതിലുൾപ്പെടും. രോഗികളെ യു.എ.ഇയിൽ എത്തിച്ചും ഈജിപ്തിലെ അൽ ആരിഷിലെ ഫ്ലോട്ടി. ആശുപത്രിയിലുമായാണ് ചികിൽസിച്ചത്. കഴിഞ്ഞ ദിവസം യു.എ.ഇയുടെ 38 ട്രക്കുകൾ റഫ അതിർത്ത് കടന്ന് സഹായവുമായി ഗസ്സയിലെത്തിയിരുന്നു. ഈജിപ്തിൽ നിന്ന് പ്രവേശിച്ച ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായം, കുട്ടികൾക്ക്ആവശ്യമായ വസ്തുക്കൾ, പുതിയ കുടിവെള്ള പൈപ്പ്ലൈൻ സജ്ജീകരിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൈപ്പുകളും എന്നിവയാണുണ്ടായിരുന്നത്.
ഏഴ് കി.മീറ്റർ നീളത്തിലാണ് പൈപ്പ്ലൈൻ സജ്ജീകരിക്കുന്നത്. ഇത് ഈജിപ്തിൽ സജ്ജീകരിച്ച യു.എ.ഇയുടെ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാനറുമായി ബന്ധിപ്പിക്കും. ഗസ്സയിലെ റഫ, ഖാൻ യൂനുസ് പട്ടണങ്ങളുമായി ബന്ധിപ്പിച്ചാണ് പൈപ്പ് ലൈൻ ഒരുക്കുന്നത്. ഇതുവഴി 20ലക്ഷം ഗാലൻ വെള്ളം എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആകാശമാർഗവും യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്. യു.എ.ഇ നാല് എയർഡ്രോപ്പ് മിഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ ആരംഭം മുതൽ വിവിധ പദ്ധതികളിലൂടെ ഗസ്സയിൽ യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഗസ്സയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിക്കുന്നുണ്ട്. ആശുപത്രിയിൽ 400രോഗികൾക്ക് ചികിൽസ നൽകാനുള്ള സൗകര്യമുണ്ട്. 16ആംബുലൻസുകളും ഇതിലുൾപ്പെടും. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായം എത്തിക്കുന്നത്. 2023മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

