അത്യാധുനിക സൈബർ ആക്രമണങ്ങൾ തടഞ്ഞ് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
text_fieldsഅബൂദബി: രാജ്യത്തെ വ്യോമയാന, ഊർജ്ജ, വിദ്യാഭ്യാസ മേഖലകളെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളും വിപുലമായ ആസൂത്രണവും ഉപയോഗിച്ച് സംഘടിതമായാണ് ഈ ഡിജിറ്റൽ ആക്രമണങ്ങൾ നടന്നത്. ആക്രമണകാരികൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാനോ സുപ്രധാന സംവിധാനങ്ങളുടെയും സേവനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാനോ കഴിയുന്നതിന് മുമ്പുതന്നെ, സൈബർസുരക്ഷാ സംവിധാനങ്ങൾ ഉടനടി ക്രിയാത്മകമായി പ്രവർത്തിച്ചു. കടന്നുകയറ്റ ശ്രമങ്ങൾ തുടക്കത്തിലേ തടയുകയും പൊടുന്നനെ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ പ്രശ്നം പരിഹരിച്ചതായി കൗൺസിൽ സ്ഥിരീകരിച്ചു.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളും സിസ്റ്റങ്ങളും തകർക്കുക, സുപ്രധാന അക്കൗണ്ടുകളും ഡേറ്റകളും ചോർത്തുക തുടങ്ങിയവയായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം. ഇതിനായി ജീവനക്കാരെയും ഉപയോക്താക്കളെയും ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളും ഫിഷിങ് തന്ത്രങ്ങളും ഇവർ പ്രധാന ആയുധമായി ഉപയോഗിച്ചു.
ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യു.എ.ഇയുടെ ദേശീയ നിരീക്ഷണ-പ്രതികരണ സംവിധാനങ്ങൾ പൂർണ സജ്ജമായി പ്രവർത്തിച്ചു. ആക്രമണത്തിന്‍റെ ഉറവിടങ്ങളും വഴികളും കണ്ടെത്തുകയും മുൻകൂട്ടിയുള്ള പ്രതിരോധ നടപടികളിലൂടെ കടന്നുകയറ്റ ശ്രമങ്ങൾ കൃത്യമായി തടയുകയും ചെയ്തതോടെ വലിയൊരു ഭീഷണി ഒഴിവാക്കാനായി.
ലക്ഷ്യമിട്ട പ്രധാന മേഖലകളുടെ പ്രവർത്തനങ്ങളെയോ ഡിജിറ്റൽ സേവനങ്ങളെയോ ബാധിക്കാത്ത രീതിയിൽ വളരെ വേഗത്തിലാണ് പ്രതിരോധ സംഘങ്ങൾ ഭീഷണി പൂർണമായി നിർവീര്യമാക്കിയത്. സുപ്രധാന സേവനങ്ങളുടെ സുരക്ഷയും തുടർച്ചയും ഉറപ്പാക്കുന്നതിൽ യു.എ.ഇയുടെ സൈബർ പ്രതിരോധ സംവിധാനങ്ങൾ വലിയ വിജയം കൈവരിച്ചതായി കൗൺസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

