ഗസ്സയിൽ സമൂഹ വിവാഹം നടത്തി യു.എ.ഇ
text_fieldsദുബൈ: ഗസ്സയിൽ യു.എ.ഇ സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന് ഫലസ്തീനികളായ 300 യുവതി-യുവാക്കൾ. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്‍റ് നൈറ്റ് 3 സംരംഭത്തിന്‍റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ദീർഘകാലമായി പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സംബന്ധിച്ച് ഏറെ ആശ്വാസവും ആനന്ദവും നൽകുന്നതായിരുന്നു വിവാഹ ചടങ്ങുകൾ.
‘ജോയ് ഡ്രസ് 2’ എന്ന ബാനറിൽ ഏപ്രിൽ 24 വെള്ളിയാഴ്ച നടന്ന വിവാഹത്തിൽ വധൂ, വരൻമാരുടെ ബന്ധുക്കളും പ്രദേശവാസികളും പ്രാദേശിക, രാജ്യാന്തര സംഘടന പ്രതിനിധികളും ഉൾപ്പെടെ 20,000ത്തോളം പേർ പങ്കെടുത്തു. വിവാഹത്തിന് സാമ്പത്തിക തടസ്സങ്ങൾ നേരിടുന്ന ഗസ്സയിലെ യുവ ജനതയെ പിന്തുണക്കുന്നതിനായി രൂപകൽപന ചെയ്തതായിരുന്നു സമൂഹ വിവാഹങ്ങൾ ചടങ്ങുകൾ. കോട്ടും സൂട്ടുമായിരുന്നു വരൻമാരുടെ വേഷമെങ്കിൽ പിങ്ക് നിറമുള്ള പരമ്പരാഗത ഫലസ്തീൻ വസ്ത്രങ്ങൾ അണിഞ്ഞാണ് വധുക്കൾ എത്തിയത്. ആഘോഷ പൂർവം നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. കർശനമായ പരിശോധന പ്രക്രിയയിലൂടെയാണ് ദമ്പതികളെ തെരഞ്ഞെടുത്തത്.
മുമ്പ് വിവാഹം കഴിക്കാത്തവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഗസ്സ നിവാസികൾ ആയിരിക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകളെന്ന് സംഘാടകർ അറിയിച്ചു. ഖുർആൻ പാരായണം, വിവാഹത്തിന്‍റെ ഔദ്യോഗികമായ പ്രഖ്യാപനം, ദബ്കെ പോലുള്ള പരമ്പരാഗത ഫലസ്തീൻ നൃത്ത പ്രകടനങ്ങൾ തുടങ്ങിയ സാംസ്കാരികമായ വിവിധ ഘടകങ്ങൾ ചേർന്ന ആഘോഷ പരിപാടികൾ മനോഹരമായ കാഴ്ചയായിരുന്നു. യു.എ.ഇയുടെയും ഫലസ്തീനിന്‍റെ ദേശീയ ഗാനവും ചടങ്ങിൽ ആലംപിച്ചിരുന്നു. ഗാലന്‍റ് നൈറ്റ് 3 സംരംഭത്തിന് കീഴിൽ രണ്ടാം തവയാണ് ഫലസ്തീനിൽ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

