ജനജീവിതം ദുസ്സഹമാക്കി പൊടിക്കാറ്റ് തുടരുന്നു
text_fieldsഷാര്‍ജ: തിങ്കളാഴ്ച പകല്‍ യു.എ.ഇയില്‍ പരക്കെ ശക്തമായ പൊടിക്കാറ്റ് വീശി. പകല്‍ സമയങ്ങളില്‍ താപനിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടാകുന്നുണ്ട്. ഈ ഘട്ടത്തില്‍ വരുന്ന പൊടിക്കാറ്റ് ശക്തമായ വേനലിെൻറ വരവറിയിക്കുകയാണെന്നാണ് അനുമാനം. മരുപ്രദേശങ്ങളിലൂടെ പോകുന്ന ദീര്‍ഘ, ഉള്‍നാടന്‍ റോഡുകളെയാണ് പൊടിക്കാറ്റ് കാര്യമായി ബാധിച്ചത്. മരുഭൂമിയിലെ ഇടയ താവളങ്ങളെ പൊടിക്കാറ്റ് ദുരിതത്തിലാഴ്ത്തി. ആടിനെയും ഒട്ടകങ്ങളെയും മേയാന്‍ വിട്ട ഷാര്‍ജ ബറാഷി മരുഭൂമിയിലെ ഇടയന്‍മാര്‍ ഏറെ പ്രയാസപ്പെട്ടാണ് തിരിച്ച് താവളങ്ങളില്‍ എത്തിയത്.
അബുദബിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റ് ശക്തമായിരുന്നു. അല്‍ ഫഹീം, സില, ഗുവൈഫാത്ത് ഹൈവേകളിലൂടെയുള്ള ഗതാഗതത്തെ കാറ്റ് പ്രയാസപ്പെടുത്തി. യു.എ.ഇയുടെ വടക്കന്‍ മേഖലയിലായിരുന്നു കാറ്റിന് ശക്തി കൂടുതല്‍. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ കാറ്റ് ജനജീവിതം ഏറെ ദുസ്സഹമാക്കി.
കടലിനും മരുഭൂമിക്കും ഇടയിലൂടെ പോകുന്ന നിരവധി റോഡുകള്‍ ഈ എമിറേറ്റുകളിലുണ്ട്. കാറ്റില്‍ മണ്ണിളകി കടലിലേക്ക് പോകുന്ന കാഴ്ച മനോഹരമായിരുന്നു. എന്നാല്‍ കാറ്റില്‍ കടലിളകി ആര്‍ക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച മത്സ്യബന്ധന മേഖലകളെയും കാറ്റ് കാര്യമായി ബാധിച്ചു. തോട്ടങ്ങളില്‍ കാറ്റ് നേരിയ നാശനഷ്ടങ്ങള്‍ വരുത്തി. യു.എ.ഇയുടെ അയല്‍ രാജ്യങ്ങളായ ഒമാനിലും സൗദി അറേബ്യയിലും അനുഭവപ്പെടുന്ന അസ്ഥിര കാലവസ്ഥയുടെ അനുരണനമാണ് യു.എ.ഇയെ പൊടിയില്‍ കുളിപ്പിച്ചതെന്നാണ് നിഗമനം. യു.എ.ഇയില്‍ നിന്ന് മഴ പിന്‍വാങ്ങി നില്‍ക്കുകയാണ്. ചാറല്‍ മഴയും ഏകദേശം നിലച്ച മട്ടാണ്.
ശാസ്ത്രീയമായ നീക്കങ്ങളിലൂടെ കാലാവസ്ഥ വ്യതിയാനങ്ങള്‍ യു.എ.ഇയില്‍ വരുത്തുന്നുണ്ട്. അത് കാരണം കാലാവസ്ഥ പ്രവചനാതീതമാണിപ്പോള്‍. എന്നിരുന്നാലും വസന്തത്തിനും ശരത് കാലത്തിനുമിടയില്‍ വരുന്ന ഗ്രീഷ്മത്തെ വരവേല്‍ക്കാനുള്ള സമയമായിട്ടുണ്ട് യു.എ.ഇയില്‍. തുടരുന്ന പൊടിക്കാറ്റും പറയുന്നത് ഇത് തന്നെയാണ്.
ഗ്ലോബൽ വില്ലേജ് ഇന്നലെ പ്രവർത്തിച്ചില്ല
ദുബൈ: ആഗോള ഉല്ലാസ,സാംസ്കാരിക, വിനോദ മേളയായ ദുബൈയിലെ ഗ്ലോബൽ വിേല്ലജ് മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ച പ്രവർത്തിച്ചില്ല. ചൊവ്വാഴ്ച സാധാരണപോലെ വൈകിട്ട് നാലു മുതൽ പ്രവർത്തിക്കുമെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.
ദുബൈയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
