വെടിനിർത്തൽ കരാറിൽ വ്യക്തത വേണമെന്ന് യു.എ.ഇ
text_fieldsദുബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രഖ്യാപനം നിരീക്ഷിച്ചുവരുന്നതായും കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ ഉടൻ എല്ലാ ശത്രുതാപരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും ഹുർമുസ് കടലിടുക്ക് പൂർണമായും നിബന്ധനകളില്ലാതെ തുറക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസങ്ങളിലായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 2,819 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും രാജ്യത്തിനുനേരെ ഉപയോഗിച്ചതായി പ്രസ്താവനയിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ഊർജ കേന്ദ്രങ്ങൾ, സിവിലിയൻ മേഖലകൾ എന്നിവ ലക്ഷ്യമിട്ട ഈ ആക്രമണങ്ങൾ മരണങ്ങളും വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഇറാന്റെ ആണവ ശേഷി, മിസൈൽ–ഡ്രോൺ ശേഷി, സൈനിക ശക്തി, പ്രോക്സി സംഘങ്ങൾ, ഭീകരവാദ ഗ്രൂപ്പുകൾ തുടങ്ങിയ എല്ലാ ഭീഷണികളും അഭിമുഖീകരിക്കുന്ന സമഗ്രമായ സമീപനം ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിനുള്ള ഭീഷണികളും സാമ്പത്തിക യുദ്ധവും കടൽ കൊള്ളയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ യുദ്ധത്തിൽ യു.എ.ഇ പങ്കാളിയല്ലെന്നും സംഘർഷം തടയുന്നതിന് നയതന്ത്ര ശ്രമങ്ങൾ നടത്തിയതായും 2026 മാർച്ച് 11ന് പാസാക്കിയ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഇറാൻ പൂർണമായി പാലിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

