പരിസ്ഥിതി സൂചികയിൽ യു.എ.ഇ.ക്ക് ചരിത്രനേട്ടം; അറബ് ലോകത്ത് ഒന്നാം സ്ഥാനം
text_fieldsഅബൂദബി: 2026 പരിസ്ഥിതി പ്രകടന സൂചികയിൽ അറബ് ലോകത്ത് ഒന്നാമതായി യു.എ.ഇ. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക ആരോഗ്യം എന്നിവ നേരിടുന്നതിൽ നടപ്പിലാക്കിയ നയങ്ങളും പദ്ധതികളുമാണ് ഈ നേട്ടത്തിന് അടിത്തറയൊരുക്കിയത്. പാരിസ്ഥിതിക ആരോഗ്യം, ആവാസവ്യവസ്ഥയുടെ സജീവത, കാലാവസ്ഥാ വ്യതിയാനം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള 12 വിഭാഗങ്ങളിലെ 47 സൂചകങ്ങൾ വിലയിരുത്തിയാണ് 2026-ലെ ഇ.പി.ഐ (എൻവയൺമെന്‍റൽ പെർമോർമൻസ് ഇൻഡക്സ്) റാങ്കിങ് തയാറാക്കിയത്. മാലിന്യ സംസ്‌കരണത്തിലും സമുദ്ര പരിസ്ഥിതിക്ക് ദോഷകരമായ 'ബോട്ടം ട്രോളിങ്' പൂർണമായും ഇല്ലാതാക്കിയതിലും 100 മാർക്കോടെ ലോകത്തിൽ ഒന്നാം സ്ഥാനം നേടിയ യു.എ.ഇ, മലിനജല സംസ്‌കരണത്തിൽ ആഗോളതലത്തിൽ 19-ാം സ്ഥാനവും സ്വന്തമാക്കി. ‘യു.എ.ഇ.യുടെ പാരിസ്ഥിതിക അവബോധം എന്നത് പുതിയ ഒന്നല്ല. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിൽ അലിഞ്ഞുചേർന്നതാണത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പാരിസ്ഥിതിക പൈതൃകത്തിൽ ഊന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
'നെറ്റ് സീറോ 2050' ലക്ഷ്യം വഴി വ്യാവസായിക മേഖലകളിൽ കാർബൺ പുറന്തള്ളൽ കുറക്കാൻ യു.എ.ഇ.ക്ക് സാധിച്ചിട്ടുണ്ട്’ -ഈ നേട്ടത്തിനുപിന്നാലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിൻത് അബ്ദുല്ല അൽ ദഹാക് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഊർജ, ജല സുരക്ഷ ഉറപ്പാക്കുന്നതിനായി വൻതോതിലുള്ള നിക്ഷേപങ്ങളാണ് യു.എ.ഇ നടത്തുന്നത്. 2022നും 2025നും ഇടയിൽ രാജ്യത്തിന്റെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജശേഷി 117 ശതമാനം വർധിച്ചു. അബുദാബിയിൽ മസ്ദറും ഇ.ഡബ്ല്യു.ഇ.സിയും ചേർന്ന് നിർമിക്കുന്ന 5.2 ഗിഗാവാട്ട് ശേഷിയുള്ള സോളാർ പ്രോജക്റ്റ് ലോകത്തിലെ ഏറ്റവും വലിയ സോളാർ-പ്ലസ്-സ്റ്റോറേജ് സംവിധാനമായി മാറും. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളിലൊന്നായ 'അൽ തവീല' വഴി ജലക്ഷമത വർധിപ്പിക്കാനും, വായു ഗുണനിലവാര അജണ്ട 2031, സർക്കുലർ ഇക്കോണമി പോളിസി എന്നിവയിലൂടെ ഹരിത വികസനം പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന് സാധിക്കുന്നുണ്ട്.
പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2030-ഓടെ 10 കോടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പകുതിയോളം യു.എ.ഇ. ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

