റോഡിന്‍റെ ശേഷിയിൽ 17 ശതമാനം വർധനവ്, യാത്രാസമയത്തിൽ 10 ശതമാനം വരെ കുറവ്; ദുബൈ ശൈഖ് സായിദ് റോഡിൽ പുതിയ രണ്ട് ലെയ്നുകൾ കൂടി
text_fieldsദുബൈ: ശൈഖ് സായിദ് റോഡിലെ രണ്ടു കിലോമീറ്റർ ഭാഗത്ത് പുതിയൊരു ലെയ്ൻ കൂടി ഉൾപ്പെടുത്തി വീതികൂട്ടി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). അബൂദബി ഭാഗത്തുനിന്ന് ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷന് സമീപത്തുകൂടി വേൾഡ് ട്രേഡ് സെന്‍റർ ഇന്‍റർസെക്‌ഷനിലേക്ക് പോകുന്ന ഭാഗത്തേക്കാണ് പുതിയ ലെയ്ൻ തുറന്നത്.
ഇതോടെ ഈ ഭാഗത്തെ ലെയ്നുകളുടെ എണ്ണം ആറിൽനിന്ന് ഏഴായി ഉയർന്നു. റോഡിന്‍റെ ഗതാഗത ശേഷി 17 ശതമാനം വർധിക്കുന്നതിനൊപ്പം തിരക്കേറിയ വേളകളിലെ യാത്രാസമയത്തിൽ 10 ശതമാനം വരെ കുറവുണ്ടാകും. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ശൈഖ് സായിദ് റോഡിലെ ഗതാഗത ശേഷി വർധിപ്പിക്കുന്നതിനും സമീപത്തുള്ള റോഡ് ശൃംഖലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആർ.ടി.എ നടപ്പിലാക്കുന്ന ട്രാഫിക് വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിർമാണം.
ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി), മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ കരാമ, അൽ ജാഫിലിയ, അൽ മൻഖൂൽ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലേക്കുള്ള മുഖ്യപാതയാണ് ശൈഖ് സായിദ് റോഡ്. റോഡ് വീതികൂട്ടിയതോടെ അന്താരാഷ്ട്ര എക്സിബിഷനുകളിലേക്കും പരിപാടികളിലേക്കുമുള്ള യാത്രകൾ കൂടുതൽ സുഗമമാകും. വാണിജ്യ-വാസയോഗ്യ മേഖലകൾക്കിടയിലുള്ള യാത്ര ഇത് എളുപ്പമാക്കും. യാത്രക്കാർക്ക് സമയം ലാഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്രധാനപ്പെട്ട സെക്കൻഡ്-ലെവൽ മേൽപ്പാലവും ആർ.ടി.എ അടുത്തിടെ തുറന്നുകൊടുത്തിരുന്നു. 1,000 മീറ്റർ നീളമുള്ള ഈ പാലത്തിൽ രണ്ട് ലെയ്നുകളാണുള്ളത്. മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാലം വഴി ശൈഖ് സായിദ് റോഡിൽനിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലൂടെ അൽ കരാമ, ദെയ്റ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം.
ശൈഖ് സായിദ് റോഡിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ വേഗത്തിലാക്കാൻ ഈ പാലം സഹായിക്കുന്നു. ഇതിലൂടെ യാത്രാസമയം ആറ് മിനിറ്റിനിന്ന് ഒരു മിനിറ്റായി കുറഞ്ഞു. വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ പരിഹരിക്കപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

