ആശുപത്രിയിലേക്ക് ജോലി വാഗ്ദാനംചെയ്ത് പണം തട്ടാൻ ശ്രമം
text_fieldsദുബൈ: പ്രവാസികളെ വ്യാജ ഓഫർ ലെറ്റർ നൽകി വഞ്ചിച്ച് പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ദുബൈ അമേരിക്കൻ ആശുപത്രിയുടെ പേരിൽ തയാറാക്കിയ വ്യാജ ഓഫർ ലെറ്റർ നൽകി വഞ്ചനക്ക് ശ്രമിച്ചതാണ് അവസാന സംഭവം. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സനീറിനാണ് തട്ടിപ്പുകാർ ജോലി വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം ശാസ്താനഗർ സ്വദേശി മുജീബ് ഇബ്രാഹീമിന്റെ പേരിൽ കരാർ ഉടമ്പടി തയാറാക്കിയാണ് പണം ആവശ്യപ്പെട്ടത്. മുജീബ് ഇബ്രാഹീം ഒരു ട്രാവൽസിന്റെ ഉടമയാണെന്നാണ് കരാർ ഉടമ്പടിയിൽ പറയുന്നത്. ഇതിനൊപ്പമാണ് വ്യാജ ഓഫർ ലെറ്റർ നൽകിയത്. വിസക്ക് ആവശ്യമായ 90,000 രൂപയിലെ 30,000രൂപ ആദ്യ ഗഡുവായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ബാക്കി തുക വിസ ലഭിക്കുമ്പോൾ നൽകണമെന്നും ഇതിൽ പറയുന്നുണ്ട്.
എന്നാൽ ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പുവരുത്താനായി ദുബൈയിലെ പരിചയക്കാരെ ബന്ധപ്പെട്ട് സനീർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ആശുപത്രി വൃത്തങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വ്യാജ ഓഫർ ലെറ്ററാണെന്ന് വെളിപ്പെടുകയായിരുന്നു. നേരിട്ട് മാത്രം റിക്രൂട്ട്മെൻറ് നടത്തുന്ന സ്ഥാപനമാണ് അമേരിക്കൻ ആശുപത്രി. ഇവിടേക്ക് 1800 ദിർഹം ശമ്പളത്തോടെയുള്ള ജോലിയാണ് ഓഫർ ലെറ്ററിൽ വാഗ്ദാനം ചെയ്തിരുന്നത്. ഓഫർ ലെറ്ററിൽ പലയിടങ്ങളിലും അക്ഷരത്തെറ്റുകൾ കടന്നുകൂടിയിരുന്നു. ഇതെല്ലാമാണ് സംശയത്തിന് കാരണമായത്. ആവശ്യപ്പെട്ട പണത്തിന്റെ ആദ്യ ഗഡു നൽകിയാൽ കരാർ ഉടമ്പടി മുദ്രക്കടലാസിൽ ഒപ്പിട്ട് തിരിച്ചയക്കാമെന്നാണ് മുജീബ് എന്നയാൾ അറിയിച്ചതെന്ന് സനീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടുന്നത് ആലോചിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കൊപ്പം മറ്റ് അഞ്ചുപേരുടെ കൂടി വിസ നടപടികൾ പുരോഗമിക്കുന്നതായി ഇയാൾ വെളിപ്പെടുത്തിയിരുന്നുവെന്നും ഇവരെല്ലാം വഞ്ചിക്കപ്പെടാനുള്ള സാധ്യതയാണുള്ളതെന്നും സനീർ പറഞ്ഞു. ബന്ധുവിന്റെ സുഹൃത്ത് വഴിയാണ് സനീർ ഏജന്റിനെ പരിചയപ്പെട്ടത്. സർക്കാർ തലത്തിൽ ബോധവത്കരണവും നടപടികളും തുടരുന്നതിനിടയിലും കേരളത്തിൽ തട്ടിപ്പുകൾ തുടരുന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്നാണ് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നത്.
വിസ തട്ടിപ്പിനെതിരെ പരാതിനൽകാം
ദുബൈ: കേരള പൊലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പാക്കുന്ന ഓപറേഷന് ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും ഇ-മെയിൽ ഐ.ഡികളും നിലവിലുണ്ട്. അനധികൃത റിക്രൂട്ട്മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇതിലൂടെ പരാതി നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും 0471-2721547 എന്ന ഹെല്പ് ലൈന്‍ നമ്പറിലുമാണ് പരാതികള്‍ നൽകേണ്ടത്. കേരള പൊലീസാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.