കടലിൽ കളിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം
text_fieldsറാസല്‍ഖൈമ: കടല്‍തിരയിലകപ്പെട്ട സഹോദരിയെയും രണ്ട് ബന്ധുക്കളെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ റാസല്‍ഖൈമയില്‍ യു.എ.ഇ പൗരനായ കൗമാരക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ കുടുംബാംഗങ്ങളോടൊപ്പം റാക് ഫ്ളമിങ്ങോ ബീച്ചിലെത്തിയ മുഹമ്മദ് അഹമ്മദ് ബിന്‍ അല്‍ അല്‍ ഷെഹിയാണ് (13) മരണപ്പെട്ടത്.
മുഹമ്മദ് അഹമ്മദ് ഏഴ് വയസ്സുള്ള സഹോദരിയും എട്ട്, ഒമ്പത് പ്രായക്കാരായ രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം കടല്‍തീരത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ ശക്തമായ തിരമാലകളെത്തിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. മൂന്ന് കുട്ടികളും കടലിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. പന്തികേട് തോന്നിയ മുഹമ്മദ് അഹമ്മദ് ബിന്‍ അല്‍ ഷെഹി ആദ്യഘട്ടത്തില്‍ കടലില്‍ നിന്ന് മാറിനിന്നെങ്കിലും സഹോദരിയും ബന്ധുക്കളും അപകടത്തില്‍പ്പെട്ടത് മനസിലാക്കി കടലിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.
മൂന്ന് പേര്‍ക്കും രക്ഷയേകിയ അഹമ്മദ് കടല്‍വെള്ളം കുടിച്ചതിനത്തെുടര്‍ന്ന് അതീവ ക്ഷീണിതനായി. കരയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മുഹമ്മദിനെ രക്ഷാസേന എത്തി പുറത്തത്തെിക്കുമ്പോള്‍ ജീവന്‍ നിലനിന്നിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികളും സുരക്ഷിതരാണെന്നും സഹോദരി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് നേടിയതായും അധികൃതര്‍ പറഞ്ഞു.
ഏറെ കരുതലും ഉത്തരവാദിത്തവുമുള്ള കുട്ടിയായിരുന്നു മുഹമ്മദ് അഹമ്മദെന്ന് പിതാവ് പ്രതികരിച്ചു. സഹോദരങ്ങളോടും കൂടപിറപ്പുകളോടും ഏറെ സ്നേഹവും പരിചരണവും പുലര്‍ത്തിയിരുന്നു. കടല്‍തീരങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നും പിതാവ് അധികൃതരോട് ആവശ്യപ്പെട്ടു. ബുധനാഴ്ച് ശൈഖ് റാശിദ് ബിന്‍ സഈദ് മസ്ജിദില്‍ നടന്ന പ്രാര്‍ഥനക്ക് ശേഷം മൃതദേഹം ബുറൈറാത്ത് അല്‍ സാലിഹിയ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

