ഫുജൈറയില്‍ ട്രാഫിക് ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsഫുജൈറ: ‘അപകടങ്ങളില്ലാത്ത ഒരു വേനൽക്കാലം’ എന്ന തലക്കെട്ടിൽ ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് കാമ്പയിൻ ആരംഭിച്ചു.
ഫെഡറൽ ട്രാഫിക് കൗൺസിലിന്റെ ട്രാഫിക് അവബോധ കാമ്പയിൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു മാസം നീളുന്ന കാമ്പയിൻ. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കാമ്പയിനിലൂടെ റോഡ് അപകടങ്ങൾ തടയുന്നതിനാവശ്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരിലും യാത്രക്കാരിലും അവബോധവും സംസ്കാരവും പ്രചരിപ്പിക്കും.
വാഹന സുരക്ഷ, വാഹന അറ്റകുറ്റപ്പണികൾ, ടയർ സമഗ്രത ഉറപ്പാക്കൽ, അമിത ഭാരം ഒഴിവാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ നിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകും.
ഇതുവഴി ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം അപകടങ്ങളും പരിക്കുകളും കുറക്കാനും സാധിക്കും. ട്രാഫിക് നിയമം നടപ്പാക്കുന്നതിൽ ഡ്രൈവർമാരുടെയും റോഡ് ഉപയോക്താക്കളുടെയും സഹകരണം വാഹനത്തിന്റെയും മറ്റുള്ളവരുടെയും സുരക്ഷ വർധിപ്പിക്കുന്നുവെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് വ്യക്തമാക്കി.
മോശം ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും ചുമത്തും. കൂടാതെ ഏഴു ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

