വിനോദസഞ്ചാരിക്ക് ദുബൈയിൽ പണം നഷ്ടപ്പെട്ടു; മണിക്കൂറുകൾക്കകം സ്വന്തം രാജ്യത്ത് തിരിച്ചുകിട്ടി
text_fieldsദുബൈ: ഷോപ്പിങ്ങിനിടെ വിനോദസഞ്ചാരിക്ക് ദുബൈയിൽ നഷ്ടമായ പണം മണിക്കൂറുകൾക്കകം സ്വന്തം രാജ്യത്ത് തിരിച്ചുകിട്ടി. ഷോപ്പിങ് സെന്‍ററിൽ നഷ്ടപ്പെട്ട 3,000 ദിർഹം കണ്ടെത്തിയതായും ബാങ്ക് ട്രാൻസ്ഫർ വഴി അവരുടെ അക്കൗണ്ടിലേക്ക് അയച്ചതായും ദുബൈ പൊലീസ് അറിയിക്കുകയായിരുന്നു. ഷോപ്പിങ്ങിനിടെ പണം നഷ്ടമായ വിവരം ദുബൈ പൊലീസ് ആപ്പിലെ ടൂറിസ്റ്റ് സപ്പോർട്ട് സേവനത്തിലൂടെയാണ് വിനോദസഞ്ചാരി അറിയിച്ചത്. ഷോപ്പിങ് സെന്‍ററിൽ 3,000 ദിർഹം നഷ്ടപ്പെട്ടതായും നാട്ടിലേക്ക് തിരിച്ചുപോകേണ്ട തിരക്കിനിടെയായതിനാൽ തിരികെ പോകാൻ കഴിയില്ലെന്നും അവർ പരാതിയിൽ സൂചിപ്പിച്ചിരുന്നു. പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്നും പണം കണ്ടെത്തിയാൽ സ്വന്തം രാജ്യത്തേക്ക് അയച്ചുകൊടുക്കുമെന്നും അവരെ ആശ്വസിപ്പിച്ചതായി ദുബൈ പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്മെന്‍റിന് കീഴിലുള്ള ടൂറിസ്റ്റ് പൊലീസ് വകുപ്പ് ഡയറക്ടറായ ലെഫ്. കേണൽ അബ്ദു റഹ്മാൻ പറഞ്ഞു.
പരാതിക്കുപിന്നാലെ, ടൂറിസ്റ്റ് പൊലീസ് വകുപ്പിലെ ഷോപ്പിങ് സെന്‍റേഴ്സ് സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ഫീൽഡ് ടീമിനെ സജ്ജമാക്കി. അവർ ഷോപ്പിങ് സെന്‍ററിനുള്ളിൽലെ വിനോദസഞ്ചാരി പോയ ഇടങ്ങളിലെല്ലാം പരിശോധന നടത്തി. രണ്ട് മണിക്കൂറിനുള്ളിൽ പണം കണ്ടെത്തുകയും ചെയ്തു. ഷോപ്പിങ് സെന്‍ററിലെ ഒരു കടയിൽ നിന്നാണ് തുക കണ്ടെത്തിയത്. പരാതിയിൽ നൽകിയ വിവരങ്ങളുമായി താരതമ്യം ചെയ്ത് തുകയും നോട്ടുകളുടെ എണ്ണവും പരിശോധിച്ച ശേഷം, വിനോദസഞ്ചാരിയുമായി ബന്ധപ്പെട്ടു. ശേഷം, ബാങ്ക് ട്രാൻസ്ഫർ വഴി പണം കൈമാറുകയും ചെയ്തു. സ്വന്തം രാജ്യത്ത് എത്തിയ ശേഷവും ദുബൈ പൊലീസ് അതിവേഗം ഇടപെടുകയും പണം കണ്ടെത്തുകയും ചെയ്തതിനു പുറമെ, തുടർച്ചയായി ആശയവിനിമയവും നടത്തുകയും ചെയ്തതിൽ വിനോദസഞ്ചാരി ഏറെ സന്തോഷം പ്രകടിപ്പിച്ചു. തിരക്കേറിയ ഷോപ്പിങ് സെന്‍ററിൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

