മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; ഇസ്മായിൽ മാസ്റ്റർ ഇന്ത്യൻ സ്കൂളിന്റെ പടിയിറങ്ങുന്നു
text_fieldsഅൽഐൻ: പ്രവാസലോകത്ത് 30വർഷം കൊണ്ട് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷര വെളിച്ചവും ധാർമിക പാഠങ്ങളും പകർന്നുനൽകിയ കോഴിക്കോട് കടലുണ്ടി സ്വദേശി ഇസ്മായിൽ മാസ്റ്റർ അൽഐൻ ഇന്ത്യൻ സ്കൂളിന്റെ പടിയിറങ്ങുന്നു. 1992 നവംബർ 18ന് അൽഐനിലെ ഇന്ത്യൻ ഇസ്ലാഹി സ്കൂളിൽ അധ്യാപകനായാണ് പ്രവാസത്തിന് തുടക്കം കുറിക്കുന്നത്. 1998ൽ ജൂൺ അവസാനത്തിൽ അവിടെ നിന്നിറങ്ങി. അതേവർഷം നവംബർ 18ന് അൽഐനിലെ പ്രഥമ സി.ബി.എസ്.സി അംഗീകൃത സ്ഥാപനമായ അൽഐൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക സേവനം ആരംഭിച്ചു.
കോഴിക്കോട് ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിൽ അറബിക് അധ്യാപകനായാണ് അധ്യാപകജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ അറബിക് ലെക്ചററായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ കോഴിക്കോട് ബി.എഡ് സെന്ററിൽ ലെക്ചററായും പ്രവർത്തിച്ചിട്ടുണ്ട്. 1992ലാണ് പ്രവാസലോകത്ത് എത്തുന്നത്. അറബി ഭാഷയിൽ പ്രാവീണ്യം നേടിയ സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തിത്വങ്ങൾക്ക് അക്ഷരജ്ഞാനം പകരാൻ തന്റെ അധ്യാപനജീവിതത്തിലൂടെ സാധിച്ചത് ദൈവകൃപയാണെന്നാണ് ഇസ്മായിൽ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത മേഖലകിളിൽ ജോലിചെയ്യുന്ന നിരവധിപേർ തന്റെ ശിഷ്യഗണത്തിൽപെടുന്നു എന്നത് തന്റെ സൗഭാഗ്യമായാണ് കരുതുന്നത്.
സുദീർഘമായ ഈ കാലയളവിൽ പ്രവർത്തനങ്ങളുടെ അംഗീകാരമായി അൽഐൻ ബ്ലൂ സ്റ്റാർ, ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ എന്നിവരുടെ അവാർഡിന് അർഹമായിട്ടുണ്ട്. അൽഐൻ ഇന്ത്യൻ സ്കൂളിൽനിന്ന് 20 വർഷം പൂർത്തിയാക്കിയപ്പോൾ ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
മികച്ച വാഗ്മിയും അൽഐനിലെ മതസാമൂഹിക സാംസ്കാരിക മേഖലകളിലെ സാന്നിധ്യവുമായിരുന്നു ഇദ്ദേഹം.
നിരവധി ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അൽഐൻ ഇന്ത്യൻ സ്കൂളിൽനിന്ന് വിരമിക്കുന്ന ഈ അവസരത്തിൽ യു.എ.ഇ ഭരണാധികാരികളോടും സ്ഥാപന അധികൃതരോടും സുഹൃദ് വലയങ്ങളോടും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുകയാണ് ഇദ്ദേഹം. ബരീറയാണ് ഭാര്യ. മക്കൾ: നസൂഹ്, ഹനൂൻ, നിജാദ് (മൂന്നുപേരും ദുബൈയിൽ), റുവ (പ്ലസ് വൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.