പ്രാർഥനക്ക് എത്തുന്നവർ അലക്ഷ്യമായി പാർക്ക് ചെയ്യരുത് -പൊലീസ്
text_fieldsദുബൈ: റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ തറാവീഹ്, തഹജ്ജുദ് നമസ്‌കാരത്തിന് എത്തുന്നവർ പള്ളികളുടെ മുന്നിലും സമീപ റോഡുകളിലും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. അലസമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസമുണ്ടാകാനും വിശ്വാസികളുടെയും കാൽനടക്കാരുടെയും സുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
പള്ളികൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനും നിയമലംഘകരെ നിരീക്ഷിക്കുന്നതിനുമായി ട്രാഫിക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു.
പൊതു റോഡുകളും താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളും തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. അനിയന്ത്രിത പാർക്കിങ് അടിയന്തര വാഹനങ്ങളായ ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങളുടെയും പ്രവേശനം തടസപ്പെടുത്താനും അപകടങ്ങൾക്കും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്കായി സുരക്ഷിതമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും വിശ്വാസികളോട് അദ്ദേഹം അഭ്യർഥിച്ചു. പള്ളികളുടെ സമീപ റോഡുകളിൽ നമസ്‌കാരം നിർവഹിക്കുന്നത് ഒഴിവാക്കണമെന്നും, അത് അപകടങ്ങൾക്ക് കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദുബൈ പോലീസ് വ്യക്തമാക്കി. റമദാൻ മാസത്തിൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ട്രാഫിക് നിയന്ത്രണം ശക്തമാക്കുകയും പാർക്കിങ് ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുകയും വിശ്വാസികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

