തിക്ലായ് മിനിസ്റ്റർ അബി, ബത്താം ഗോബസ്
text_fieldsദുബൈ: എളിമ, ലാളിത്യം എന്നൊക്കെയുള്ള വാക്കിെൻറ ആൾരൂപമാണ് ആ മനുഷ്യൻ. എറിത്രിയയുമായി വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിെൻറ സമർപ്പണബോധം കൊണ്ടാണ്- സമാധാനത്തിനുള്ള നൊേബൽ സമ്മാനത്തിനർഹനായ ഇത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദ് അലിയെക്കുറിച്ച് വാതോരാതെ പറയുന്നത് മലപ്പുറം ഹാജിയാർപള്ളി സ്വദേശി മുഹമ്മദ് ഷഹീർ പനക്കൽ. ഇതെങ്ങനെ ഷഹീറിനറിയാം എന്നു ചോദിച്ചാൽ മൂന്നുവർഷമായി ഇേത്യാപ്യൻ രാഷ്ട്രീയ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് അബൂദബിയിലെ എംബസി ഉദ്യോഗസ്ഥനായ ഇൗ ചെറുപ്പക്കാരൻ. അതിലുപരി വ്യക്തിപരമായ ഒരു അനുഭവവുമുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സന്ദർശിച്ച് ചർച്ച നടത്താനും അബൂദബിയിൽ നടന്ന സ്പെഷൽ ഒളിമ്പിക് വേൾഡ് ഗെയിംസിൽ സംബന്ധിക്കാനായി ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ യു.എ.ഇ സന്ദർശിച്ചിരുന്നു ആബി അഹ്മദ്. എംബസി പ്രതിനിധിയെന്ന നിലയിൽ സംഘത്തിന് പിന്നാലെയുണ്ടായിരുന്നു ഷഹീറും. പ്രധാനമന്ത്രി തിരിച്ചുപോകുന്ന വേളയിൽ വിമാനത്താവളത്തിൽ ഷഹീർ ഒറ്റവാക്കിൽ ഒരു അഭ്യർഥന നടത്തി. തിക്ലായ് മിനിസ്റ്റർ, ആൻട് സെൽഫി ഫെല്ലക്കി- പ്രധാനമന്ത്രി എനിക്കൊരു സെൽഫിയെടുക്കാമോ?
അദ്ദേഹത്തിെൻറ പ്രതികരണമോർക്കുേമ്പാൾ ഇപ്പോഴും രോമങ്ങൾ എഴുന്നുനിൽക്കുന്നുവെന്ന് പറയുന്നു ഷഹീർ. ഇത്യോപ്യൻ ഭാഷയായ അംഹാറിക്കിൽ സംസാരിച്ചതു തന്നെ അദ്ദേഹത്തിൽ മതിപ്പുളവാക്കി. ചിക്രില്ലോ- നോ പ്രോബ്ലം എന്നു പറഞ്ഞ് പുഞ്ചിരിച്ച അദ്ദേഹം തെൻറ പൊക്കത്തിന് ഒപ്പമാവാൻ തലതാഴ്ത്തി ചേർന്നുനിന്നു. സെൽഫി എടുത്തതിന് ഫോൺ വാങ്ങി വലിച്ചെറിയുന്ന സെലിബ്രിറ്റികളെ കണ്ടുശീലിച്ച തനിക്ക് ഇതൊരു മഹാ സംഭവം തന്നെയായിരുന്നു. അവിടെയും തീർന്നില്ല. ഇൗ സെൽഫി ചിത്രം പ്രധാനമന്ത്രിയുടെ ഫാൻ അക്കൗണ്ടുകളിൽ പലതിലും പ്രചരിച്ചു. ഗംഭീരമായിരുന്നു ലൈക്കും ഷെയറും. വൈകാതെ ഇത്യോപ്യൻ ടെലിവിഷൻ അവരുടെ ഒരു മോണിങ് ഷോയിൽ ഷഹീറുമായി ചെറിയൊരു സംഭാഷണവും സംപ്രേഷണം ചെയ്തു. സംസാരിച്ചത് അംഹാരിക് ഭാഷയിലായിരുന്നു. അതോടെ, എംബസിക്കു പുറത്തുള്ള ഇത്യോപ്യൻ സുഹൃത്തുക്കൾക്കിടയിലും താരമായി ഷഹീർ.
നൊബേൽ സമ്മാന വാർത്ത അറിഞ്ഞയുടനെ പ്രധാനമന്ത്രിയുടെ വിലാസത്തിലേക്ക് തിക്ലായ് മിനിസ്റ്റർ അബി, ബത്താം ഗോബസ് (കലക്കി പ്രധാനമന്ത്രീ) എന്ന് അഭിനന്ദന സന്ദേശം അയച്ചു ഷഹീർ. ഏറെക്കാലമായി ക്ഷണിക്കുന്ന കൂട്ടുകാർക്കൊപ്പം 2020ൽ തെരഞ്ഞെടുപ്പ് നടക്കും മുമ്പ് അവിടെയൊന്ന് സന്ദർശിക്കണമെന്ന് കരുതുന്നുണ്ട്. അന്ന് വീണ്ടും കാണാനായാൽ നേരിൽ അഭിനന്ദിക്കും. സമാധാനവും ജനങ്ങളുടെ വികസനവും മുഖ്യഅജണ്ടയാക്കി മുന്നേറുന്ന ആ യുവ നായകനുവേണ്ടി പ്രാർഥിക്കുകയും ചെയ്യും -ഷഹീറിന് സന്തോഷവും ആവേശവും അടക്കാനാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.