മഞ്ഞുകാലം ആഘോഷമാക്കി പ്രവാസികള്‍
text_fieldsനൗഷാദും കൂട്ടുകാരും മരുഭൂമിയില്‍ രാപ്പാര്‍ക്കാൻ എത്തിയപ്പോള്‍
ഷാര്‍ജ: മകരമാസത്തിെൻറ കുളിരും ഉത്സവമേളങ്ങളും നഷ്ടപ്പെട്ട പ്രവാസ ജീവിതത്തെ കുളിരുകൊണ്ട് ആഹ്ലാദിപ്പിക്കുകയാണ് മരുഭൂമി. താപനില അനുദിനം താഴുന്ന മലയോരങ്ങളിലും മരുഭൂമിയിലും തമ്പുകള്‍ കെട്ടി പ്രവാസികള്‍ മഞ്ഞുകാലം ആസ്വാദ്യകരമാക്കുകയാണ്. മരുഭൂമിയിലെ മഞ്ഞിെൻറ കാഠിന്യം ഇത്തവണ കൂടിയതു കൊണ്ടാണെന്ന് തോന്നുന്നു മരുഭൂമി നിറയെ മലയാളികളുടെ തമ്പുകളാണ്. ചില എമിറേറ്റുകളിൽ തമ്പുകൾ കെട്ടുന്നതിന് വിലക്കുണ്ടെങ്കിലും നിരോധനമില്ലാത്ത പ്രദേശങ്ങളിലാണ് പ്രവാസികളുടെ കൂട്ടുകൂടൽ. കുടുംബമായും കൂട്ടുകാരൊന്നിച്ചും തണുപ്പുകാലം ആവോളം ആസ്വദിക്കുകയാണവർ. ചുട്ട ഇറച്ചിയും അറബി കാപ്പിയും ആസ്വദിച്ച് മഞ്ഞിെൻറ തണുത്തുറഞ്ഞ സംഗീതം കേട്ട് അൽപം മയങ്ങിയും ഉറങ്ങിയും ഉണര്‍ന്നും രാവിനെ പൂനിലാവാക്കുകയാണ് സഞ്ചാരികള്‍.
കുറ്റിച്ചെടികളും ഗാഫും നിറഞ്ഞ മരുഭൂമിയില്‍ പൊലീസിെൻറ കാവലും ഉണ്ട്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വിൻറർ ക്യാമ്പുകളുമുണ്ട്. ആവിപറക്കുന്ന ചായ വില്‍ക്കുന്ന മക്കാനികളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. നാനാതരം ചായകള്‍ ഇവിടെ ലഭിക്കുന്നു. കുങ്കുമ പൂവിട്ട ചായ മുതല്‍ നല്ല നാടന്‍ മലബാര്‍ ചായവരെ ലഭിക്കും. രുചിയിലെ മാറ്റം വിലയിലും പ്രകടം. കൂട്ടത്തില്‍ പ്രിയന് കടക്കെന്നും കരക്കെന്നും തോന്നിയപോലെ വിളിക്കുന്ന കടുപ്പം നിറഞ്ഞ ചായയാണ്. അറബികളാണ് ചായക്ക് ഈ പേരിട്ടത്.
മാനം താണിറങ്ങി വരുന്നതുപോലെയാണ് മഞ്ഞ് മരുഭൂമിയിലേക്ക് വന്നിറങ്ങുക. മാനം നോക്കി മഞ്ഞിനുള്ളില്‍ കിടന്ന് കഥകള്‍ പറയാന്‍ നല്ലരസമാണെന്ന് കൊല്ലം സ്വദേശി നൗഷാദ് പറഞ്ഞു. കൂട്ടുകാരൊന്നിച്ചാണ് നൗഷാദ് മരുഭൂമിയിലെത്തിയത്. സ്ഥിരമായി യാത്ര ചെയ്യുന്ന കൂട്ടുകെട്ടാണിത്. വിറക് കത്തിച്ച് തീകാഞ്ഞാണ് ഇവര്‍ രാവിനെ പകലാക്കി മാറ്റിയത്. മരുഭൂമിയിലെ മഞ്ഞുകാലം ഒരു തവണയെങ്കിലും ആസ്വദിക്കാതെ പ്രവാസം മതിയാക്കരുതെന്നാണ് ഇവിടെ എത്തുന്നവര്‍ക്ക് പറയാനുള്ളത്. എന്നാല്‍, ജോലി ചെയ്യുന്ന കടയും ഉറങ്ങുന്ന മുറിയും മാത്രം കാണാന്‍ വിധിച്ച ആയിരങ്ങള്‍ പ്രവാസഭൂമിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

