യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ
text_fieldsപ്രതീകാത്മക ചിത്രം(എ.ഐ നിർമിതം)
ദുബൈ: കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി രാജ്യത്ത് വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം തിങ്കളാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 15 വരെ നീളുന്ന ഈ കാലയളവിൽ, ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ട്. തുടർച്ചയായ 22-ാം വർഷമാണ് യു.എ.ഇ ഈ നിയമം നടപ്പാക്കുന്നത്. ഇതിന് പുറമെ, രാജ്യത്തെ ഡെലിവറി തൊഴിലാളികൾക്കായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 12,000ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
വേനൽക്കാലം ആരംഭിച്ചതോടെ യു.എ.ഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുകയാണ്. കഠിനമായ ചൂടുകാലത്ത് സൂര്യാഘാതം, നിർജലീകരണം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ തൊഴിൽ സുരക്ഷാ നിയമത്തിന്‍റെ ലക്ഷ്യം. അടിയന്തിര സ്വഭാവമുള്ളതും, പൊതുജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും തടസ്സം വരാത്ത രീതിയിൽ മാറ്റിവെക്കാൻ സാധിക്കാത്തതുമായ ചില ജോലികൾക്ക് മാത്രമാണ് ഉച്ചസമയ വിശ്രമ നിയമത്തിൽ ഇളവ് നൽകിയിട്ടുള്ളത്. റോഡ് ടാറിങ്, കോൺക്രീറ്റ് ജോലികൾ, കുടിവെള്ളം, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ ശൃംഖലകൾ തുടങ്ങിയ അവശ്യ സേവനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾക്കും ഇളവുണ്ട്. പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ബാധിക്കുന്നതിനാൽ പ്രത്യേക സർക്കാർ അനുമതിയോടെ ചെയ്യുന്ന പ്രോജക്ടുകൾക്കും ഇളവ് നൽകിയിട്ടുണ്ട്.
അതേസമയം, വിലക്കിൽ നിന്ന് ഇളവ് ലഭിച്ച ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി കമ്പനികൾ തണലുള്ള വിശ്രമ സ്ഥലങ്ങൾ, തണുപ്പിക്കാനുള്ള സംവിധാനങ്ങൾ, ധാരാളം കുടിവെള്ളവും മറ്റ് ഹൈഡ്രേഷൻ പാനീയങ്ങളും, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണമെന്ന് മനുഷ്യവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന പിഴ ശിക്ഷകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

