ഫുജൈറയിലും അവധി ആഘോഷം വേണ്ട
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ ആദ്യവാരം നീണ്ട അവധിയാണ്. പൊതുഅവധി ദിനങ്ങൾ ഉൾപ്പെടെ അഞ്ച് ദിവസമാണ് അവധി. എന്നാൽ, ഇത് ആഘോഷിക്കാൻ ആരും റാസൽഖൈമയിലേക്കും ഫുജൈറയിലേക്കും പോകേണ്ട. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഫുജൈറയിൽ ക്യാമ്പിങ് നിരോധിച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ റാസൽഖൈമയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു.ഡിസംബർ ഒന്ന് സ്മരണദിനം, രണ്ടിനും മൂന്നിനും ദേശീയ ദിനം, നാല്-അഞ്ച് തീയതികളിൽ വാരാന്ത്യ അവധി എന്നിവയാണുള്ളത്. ഇതിന് പിന്നാലെ ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വരുന്നുണ്ട്.
ഈ ദിവസങ്ങൾ മുന്നിൽക്കണ്ടാണ് ഫുജൈറയിൽ നിരോധനം ഏർപ്പെടുത്തിയത്. ടെൻറുകളിലും കാരവനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്. എമിറേറ്റിെൻറ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന് ഫുജൈറ ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡ് മുൻകരുതലിെൻറ ഭാഗമായാണ് നടപടിയെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗനീം അൽ കാബി പറഞ്ഞു. ഫുജൈറയിലെ മനോഹരമായ പ്രദേശങ്ങൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. രാത്രിയും പകലും ഇവിടെ ടെൻറടിക്കുന്നതും കൂട്ടം ചേരുന്നതും ഭക്ഷണമുണ്ടാക്കുന്നതും പതിവാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത്. അവധി ദിവസങ്ങളിൽ പരിധിയിൽ കവിഞ്ഞും യാത്രക്കാർ ഇവിടേക്കെത്താൻ സാധ്യതയുള്ളത് മുൻകൂട്ടിക്കണ്ടാണ് നിരോധനം.
ഫുജൈറ പൊലീസ് നിരന്തരം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തും. നിരോധനം ലംഘിക്കുന്നവർക്ക് ശിക്ഷ നേരിടേണ്ടിവരും. പിഴ ഈടാക്കുന്നതു കൂടാതെ കാരവനും ക്യാമ്പും ടെൻറും നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ഭക്ഷണം ഉണ്ടാക്കാനോ കൈമാറാനോ സമ്മാനങ്ങൾ നൽകാനോ അനുവദിക്കില്ല. ഇവിടെയുള്ള താമസക്കാർ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നത് നേരത്തേ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.