ചൂട് കുറയുന്നു; ഉച്ചവിശ്രമം നാളെ അവസാനിക്കും
text_fieldsദുബൈ: രാജ്യത്തെ കൊടുംചൂടിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം തിങ്കളാഴ്ച അവസാനിക്കും. രാജ്യത്ത് കനത്ത ചൂട് അവസാനിക്കുകയും താപനില കുറഞ്ഞുവരുകയും ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും 40 ഡിഗ്രിയിൽ താഴെയാണ് വരുംദിവസങ്ങളിൽ താപനില പ്രവചിക്കപ്പെടുന്നത്. ജൂൺ 15 മുതൽ ആരംഭിച്ച ഉച്ചവിശ്രമനിയമം തൊഴിലാളികൾക്ക് വലിയ രീതിയിൽ ആശ്വാസമായിരുന്നു.
മാനവവിഭവ ശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയം എല്ലാ വർഷവും ചൂട് ഏറ്റവും വർധിക്കുന്ന മൂന്നു മാസങ്ങളിൽ നിയമം പുറപ്പെടുവിക്കാറുണ്ട്. ഇതനുസരിച്ച് മൂന്ന് മാസക്കാലം ഉച്ച 12.30 മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല.
തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമനിയമം നടപ്പാക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന പരിക്കുകളിൽനിന്നും രോഗങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതുമാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനമാണ് നിയമപാലനം രേഖപ്പെടുത്തിയത്.
ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കിനൽകണം. ചില അനിവാര്യമായ സാഹചര്യങ്ങളിൽ ഉച്ചവിശ്രമസമയത്തിൽ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും ഈ സാഹചര്യങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകളും നടത്തിവരാറുണ്ട്.
നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5000 ദിർഹം പിഴ വീതം ഈടാക്കുകയും ചെയ്യും. രാജ്യത്തെ വിവിധ സർക്കാർ, സ്വകാര്യ സംവിധാനങ്ങൾ വേനൽക്കാലത്ത് തൊഴിലാളികൾക്കായി പാനീയങ്ങൾ വിതരണം ചെയ്യുകയും ആരോഗ്യപരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

